അബ്ദുള്‍ റഹീമിനായി ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ കൈമാറി

അബ്ദുള്‍ റഹീമിന്റെ മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടിയിലേക്കുള്ള ബോബി ചെമ്മണ്ണൂരിന്റെ ഒരു കോടി രൂപ കൈമാറി. പാണക്കാട് സാദിഖലി തങ്ങള്‍ക്കാണ് പണം കൈമാറിയത്. തുടക്കത്തില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ മലയാളികളും സഹകരിച്ചു. അബ്ദുള്‍ റഹീമിനെ ഉമ്മയുടെ അടുത്തേക്ക് ജീവനോടെ എത്തിക്കുമെന്നും അദ്ദേഹത്തിന്റെ തുടര്‍ജീവിതത്തിനായി ടീ പൗഡര്‍ ഷോപ്പ് ഇട്ടു നല്‍കുമെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്നും നിരവധി സംഘടനകളുടെയും, വ്യക്തികളുടെയും കൂട്ടായ്മയുടെ വിജയമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

അതേസമയം മോചനത്തിനുള്ള ധനസമാഹരണം ലക്ഷ്യം കണ്ടു. ജനങ്ങളുടെ പിന്തുണയില്‍ 34 കോടി രൂപ സമാഹരിച്ചു. 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുള്‍ റഹീം. സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും. ദയാധനം നല്‍കാന്‍ ഇനിയും മൂന്നു ദിവസം ബാക്കിനില്‍ക്കെയാണ് തുക ലക്ഷ്യത്തോടടുത്തത്. ഓഫ്‌ലൈനായും വലിയ തോതില്‍ ധനസമാഹരണം നടന്നിട്ടുണ്ട്. കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുള്‍ റഹീം. 2006ല്‍ 24ന് 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലാകുന്നത്. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീമിന് സ്‌പോണ്‍സറുടെ, തലയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തില്‍ ഘടിപ്പിച്ചിരുന്ന പ്രത്യേക ഉപകരണം വഴിയായിരുന്നു ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത്.

ALSO READ:കര്‍ഷകരെ ദുരിതത്തിലാക്കി ബിജെപി; രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഉയരുന്നത് കര്‍ഷക പ്രശ്‌നങ്ങള്‍

2006 ഡിസംബര്‍ 24ന് ഫായിസിനെ കാറില്‍ കൊണ്ടുപോകുന്നതിനിടെ കൈ അബദ്ധത്തില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയായിരുന്നു. ഇതേതുടര്‍ന്നു ബോധരഹിതനായ ഫായിസ് വൈകാതെ മരിക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ ഇപ്പോള്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.

നാട്ടിലെ സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ച് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത് ഇതിനു പിന്നാലെയായിരുന്നു. വിവിധ മത, രാഷ്ട്രീയ, ജീവകാരുണ്യ സംഘടനകളും വ്യവസായികളും പ്രവാസി മലയാളികളും കേരളത്തിലും പുറത്തുമുള്ള മനുഷ്യസ്‌നേഹികളുമെല്ലാം ഒന്നിച്ചതോടെയാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് വലിയൊരു ലക്ഷ്യം വിജയത്തിലേക്കെത്തിയത്.

ALSO READ:‘ദി കേരള സ്റ്റോറിയിലെ റിയൽ സൂപ്പർ സ്റ്റാർ’; 34 കോടി സമാഹരിക്കാൻ നേതൃത്വം നൽകിയ ബൊച്ചെക്ക് അഭിനന്ദന പ്രവാഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News