പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ; കൂസലില്ലാതെ പ്രതികരണ വീഡിയോയുമായി ബ്രിജ് ഭൂഷൺ

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗികാരോപണ പരാതിയിൽ നടപടിയെടുക്കാത്തതിനെതിരെ ഗുസ്തി താരങ്ങൾ ഡൽഹിയിൽ സമരത്തിലാണ് . ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സാമൂഹ്യ കായിക രംഗത്തെ പ്രമുഖർ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും കൂസാതെ സമൂഹ മാധ്യമത്തിൽ ന്യായീകരണ വീഡിയോ പ്രതികരണം നടത്തി ബ്രിജ് ഭൂഷൺ. ആരോപണങ്ങളിൽ നടപടി എടുക്കാതെ രാപകൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബ്രിജ് ഭൂഷൺ വീഡിയോയുമായി എത്തിയിരിക്കുന്നത്.

“സുഹൃത്തുക്കളേ, ഞാൻ നേടിയതോ എനിക്ക്ആ നഷ്ടപ്പെട്ടതോ ആയ കാര്യങ്ങളെക്കുറിച്ച് ഞാൻ ആത്മപരിശോധന നടത്തും. ഇനി പോരാടാനുള്ള ശക്തിയില്ലെന്നോ ഞാൻ നിസ്സഹായനാണെന്നോ തോന്നുന്ന ദിവസം അങ്ങനെയൊരു ജീവിതം ഞാൻ നയിക്കില്ല. ആ ദിവസം ഞാൻ മരിക്കണമെന്നാണ് എന്റെ ആഗ്രഹം”; ബ്രിജ് ഭൂഷൺ വീഡിയോയിൽ പറഞ്ഞു.

അതേസമയം, ബ്രിജ് ഭൂഷനെതിരെ കേസ് എടുക്കണമെന്ന ഗുസ്തി താരങ്ങളുടെ പരാതി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഏഴു പേർ ചേർന്നാണ് ഹർജി നൽകിയത്. കേസ് എടുക്കും മുമ്പ് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഇന്ത്യൻ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങി നിരവധി പേർ ബ്രിജ് ഭൂഷണെതിരെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്നതും അച്ചടക്ക ലംഘനവും ആണെന്ന ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാണ്. താരങ്ങളുടെ ആരോപണങ്ങൾക്ക് സാക്ഷിയാണ് താനെന്ന് സായ് മുൻ ഫിസിയോ പരഞ്ജീത് മാലിക് വ്യക്തമാക്കി. താരങ്ങളുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. ഡൽഹി കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു, പിന്നീട് വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News