‘ഇടതുപക്ഷമുള്ളിടത്ത് ബുൾഡോസർ രാജ് നടക്കില്ല; വീടുകൾ ഇടിച്ചു നിരത്തില്ല, പകരം നിർമിച്ചു നൽകും’; ബൃന്ദാ കാരാട്ട്

ഈ തെരഞ്ഞെടുപ്പ് നിർണായകമാണെന്നും കേരളത്തിലെ സ്ത്രീകൾക്ക് ഒരു രക്ഷകർത്താവായി മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടെന്നും സിപിഐഎം നേതാവ് ബൃന്ദാ കാരാട്ട്. കാട്ടക്കടയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ സ്ത്രീകൾക്ക് സംരക്ഷണ കവചം ഒരുക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെ അതിക്രമം ഉണ്ടായാൽ ഏത് ഉന്നതനായാലും കർശന നടപടിയെടുക്കുന്ന സർക്കാരാണിത്. അഞ്ച് ലക്ഷം ഭവനരഹിതർക്ക് വീട് നൽകി ഇന്ത്യക്ക് തന്നെ കേരളം മാതൃകയായി. കുടുംബശ്രീ വഴി സ്ത്രീകളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും മൈക്രോ ഫിനാൻസിംഗ് സ്ഥാപനങ്ങളുടെ ചൂഷണം അവസാനിപ്പിക്കാനും ഇടതു സർക്കാരിന് സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

കേരളം മതസൗഹൃദത്തിന്റെ മാതൃകയാണെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. ഇവിടെ പത്തു വർഷമായി വർഗീയ കലാപങ്ങൾ ഉണ്ടാകാത്തത് ഇടതു സർക്കാർ ഭരിക്കുന്നത് കൊണ്ടും കേരളത്തിൽ ചുവന്ന പതാക പാറുന്നത് കൊണ്ടുമാണ്. എന്നാൽ കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ കേന്ദ്രത്തിൽ നിന്നും കർണാടകയിൽ നിന്നും ചിലർ നുണപ്രചരണങ്ങളുമായി വരികയാണെന്ന് അവർ ആരോപിച്ചു.

ALSO READ: നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണയ്ക്കും; പരസ്യപ്രഖ്യാപനം നടത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി

ആരാണ് നുണ പറയുന്നതിൽ വമ്പൻ എന്ന കാര്യത്തിൽ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ മത്സരമാണെന്ന് ബൃന്ദാ കാരാട്ട് പരിഹസിച്ചു. ഇലക്ഷൻ വരുമ്പോൾ മാത്രം കേരളത്തിൽ എത്തുന്ന ‘ദേശാടനപ്പക്ഷികളെ’ ജനങ്ങൾക്ക് ആവശ്യമില്ല. ലോകത്ത് യുദ്ധം നടക്കുമ്പോൾ മോദി മൗനം പാലിക്കുകയാണെന്നും ഇസ്രായേലിനും യുഎസിനുമാണ് യുദ്ധത്തിന്റെ ഉത്തരവാദിത്തമെന്നും അവർ പറഞ്ഞു.

സിപിഐഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണം തള്ളിക്കളഞ്ഞ ബൃന്ദാ കാരാട്ട്, യഥാർത്ഥത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് ഡീല് എന്ന് ആരോപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലും തൃശൂരിലും കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് ദാനം ചെയ്തതാണ് ഇതിന് തെളിവ്. തൃശൂരിൽ ബിജെപിക്ക് എംപി ഉണ്ടായത് കോൺഗ്രസിന്റെ ഒരു ലക്ഷത്തോളം വോട്ടുകൾ മറിച്ചതുകൊണ്ടാണ്.

ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ‘ബുൾഡോസർ രാജ്’ നടപ്പാക്കുമ്പോൾ കേരളത്തിൽ വീടുകൾ നിർമ്മിച്ച് നൽകുകയാണ് ചെയ്യുന്നത്. കർണാടകയിലും തെലങ്കാനയിലും രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനങ്ങൾ വട്ടപ്പൂജ്യമായി മാറിയെന്നും അവർ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News