
ഐടി മേഖല കടന്ന് മറ്റ് മേഖലകളിലേക്കും കടന്ന് തൊഴിലുകളിൽ പിടിമുറുക്കി നിർമിത ബുദ്ധി. ബെംഗളൂരു ആസ്ഥാനമായുള്ള ഹോം ഇന്റീരിയർ ആൻഡ് റിനൊവേഷൻ പ്ലാറ്റ്‌ഫോമായ ലിവ്‌സ്‌പേസ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പിരിച്ചുവിട്ടത് 1,000 ജീവനക്കാരെയെന്ന് റിപ്പോർട്ട്. നിരവധി മാനുവൽ റോളുകളിൽ ആളുകൾക്ക് പകരം എഐ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ 12% വരുന്ന തൊഴിലാളികളെ ഒഴിവാക്കിയത്.
നിർമ്മിത ബുദ്ധി സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ കമ്പനിയെ ഒരു ‘AI-നേറ്റീവ്’ സ്ഥാപനമായി മാറ്റാനാണ് ലിവ്‌സ്‌പേസ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കമ്പനിക്ക് മുമ്പ് ഏകദേശം 8,000 ജീവനക്കാരുണ്ടായിരുന്നു. ഡിസൈൻ, സെയിൽസ്, ഓപ്പറേഷൻ, മാർക്കറ്റിംഗ് എന്നീ ഡിപ്പാർട്ടുമെന്‍റുകളെയാണ് പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്. ജീവനക്കാരുടെ പുനഃക്രമീകരണത്തിനൊപ്പം, 11 വർഷത്തെ സേവനത്തിന് ശേഷം സഹസ്ഥാപകനായ സൗരഭ് ജെയിനും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.
ALSO READ; ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണ ഭീഷണി ; ദില്ലിയിൽ കനത്ത ജാഗ്രത
ഡിസൈൻ രംഗത്ത് AI ഉപയോഗിക്കുന്നതിലൂടെ വിഷ്വലൈസേഷൻ സമയം 60 ശതമാനം വരെ കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന് ലിവ് സ്പേസ് വക്താവ് അവകാശപ്പെട്ടു. കൂടാതെ, മാർക്കറ്റിംഗ് രംഗത്തെ ഉൽപ്പാദനക്ഷമത പത്തിരട്ടി വർദ്ധിപ്പിക്കാനും സെയിൽസ് വിഭാഗത്തിൽ AI വോയ്‌സ് ഏജന്റുകളെ നിയോഗിക്കാനും സാധിച്ചതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 23 ശതമാനം വർധിച്ച് 1,460 കോടി രൂപയിലെത്തിയിരുന്നു. ഇതേ കാലയളവിൽ കമ്പനിയുടെ നഷ്ടം 416 കോടി രൂപയിൽ നിന്ന് 242 കോടി രൂപയായി കുറയുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

