
ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് വീണ്ടും സമൻസ് അയച്ച് ഇ ഡി. ഈ ആഴ്ച അനിൽ അംബാനി ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഫെബ്രുവരി 26 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചത്.
അനിൽ അംബാനിയുടെ പങ്കാളി ടീന അംബാനിയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് (പിഎംഎൽഎ) ഇരുവരെയും ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. വെവ്വേറെ മൊഴി രേഖപ്പെടുത്താൻ രണ്ടുപേർക്കും പ്രത്യേകം സമൻസ് അയച്ചിരുന്നു.
ALSO READ; മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാമനായി എം.എ യൂസഫലി
നിരവധി ബാങ്കുകളുടെ പരാതിയിൽ അനിൽ അംബാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുകയും കോടികളുടെ തട്ടിപ്പുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തുകയും 12,000 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള ഒരു ആഡംബര വില്ല വാങ്ങിയതുമായി ബന്ധപ്പെട്ട പണമിടപാടുകളെ കുറിച്ചാണ് ടീന അംബാനിയെ ചോദ്യം ചെയ്യുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മുൻ ആർകോം (RCOM) പ്രസിഡന്‍റ് പുനീത് ഗാർഗിനെ ഇഡി അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ആർകോമിന്‍റെ പാപ്പരത്ത നടപടികൾ നടന്നുകൊണ്ടിരിക്കെ 2023-ൽ ഈ വില്ല വഞ്ചനാപരമായി വിറ്റഴിച്ചുവെന്നാണ് ഇ ഡി ആരോപണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

