
യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം സർവകാല റെക്കോർഡിലേക്കു താഴ്ന്നു. ഡിസംബർ മൂന്നിന് ഡോളറിനെതിരെ 89.96 ൽ ആരംഭിച്ച രൂപ, ഇപ്പോൾ 90.22 എന്ന നിലയിലാണ്. യുദ്ധങ്ങളാലും താലിബാൻ ഭരണത്താലും വലയുന്ന അഫ്ഗാനിസ്ഥാന്‍റെ ഔദ്യോഗിക നാണയമായ അഫ്ഗാനി നിലവിൽ ഡോളറിനെതിരെ വ്യാപാരം ചെയ്യുന്നത് 66 അഫ്ഗാനിക്കാണ് എന്നത് രൂപയുടെ ദുരവസ്ഥ തുറന്നു കാട്ടുന്നു.
വഷളായ ഇന്ത്യ – അമേരിക്ക ബന്ധവും വിദേശ നിക്ഷേപങ്ങളിലെ കൊഴിഞ്ഞു പോക്കും ആണ് നിലവിലെ ഇടിവിനു കാരണമായി വിദഗ്ധർ പറയുന്നത്.
മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ തുടർക്കഥയാവുകയാണ് രൂപയുടെ ദുർബലപ്പെടൽ. 2014 -ൽ ഡോളറിനെതിരായുള്ള രൂപയെ കൂടുതൽ ശക്തമാക്കും എന്ന അവകാശവാദവുമായി ബി ജെ പി സർക്കാർ അധികാരത്തിൽ എത്തുമ്പോൾ 60 രൂപക്കടുത്തായിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. എന്നാൽ പിന്നീടുള്ള ഒരു ദശകത്തിനിടയിൽ 90 രൂപയിലേക്കു കൂപ്പുകുത്തി.
Also Read: ടോപ് ഗിയറിൽ കെഎസ്ആർടിസി; ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ
മോദിയുടെ സുഹൃത്ത് എന്ന് പരക്കെ കൊട്ടിഘോഷിക്കപ്പെട്ട യു എസ് പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാവിരുദ്ധ നയങ്ങൾ കുറച്ചൊന്നുമല്ല വിപണിയെയും സമ്പത്ത് വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ട്രംപ് ചുമത്തിയ 50% താരിഫ് കയറ്റുമതിയെ മാത്രമല്ല, ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞു പോക്കിനും വഴി വച്ചു .
റിസർവ് ബാങ്കന്റെ നവംബർ മാസത്തെ ബുള്ളറ്റിൻ പ്രകാരം, പുറത്തേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും നിക്ഷേപങ്ങളുടെ പിന്മാറ്റവും തുടർച്ചയായ രണ്ടാം മാസവും വിദേശ നിക്ഷേപത്തിന്റെ അളവ് നെഗറ്റീവ് ആയിതീരാൻ കാരണമായി. അടക്കപ്പെട്ട അമേരിക്കൻ വിപണിക്ക് പകരമായി മറ്റൊരു വിപണി കണ്ടെത്താൻ സാധിക്കാത്തതും പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നു. ഡോളറിന്റെ മൂല്യം ആഗോളതലത്തിൽ ദുര്ബലമാകുന്നതിന്റെ ഇടയിലാണ് രൂപയുടെ ഈ തകർച്ച.
ഇന്ത്യ അമേരിക്ക ബന്ധത്തിലെ മഞ്ഞുരുക്കമെന്നും വ്യാപാര കരാർ ഒപ്പു വയ്ക്കപ്പെടുമെന്ന വിദൂര പ്രതീക്ഷയിലാണ് ഒരു വലിയ വിഭാഗമെങ്കിലും . അല്ലാത്ത പക്ഷം ഉയർന്ന താരിഫുകൾക്കുള്ള ഷോക്ക് അബ്‌സോർബർ ആയി രൂപ തുടരുകയും ക്രമേണ കൂടുതൽ ദുർബലമാവുകയും ചെയ്യും .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

