ഓഹരി വിപണിയിൽ ഇടിവ് ; ഈ ആഴ്ച രേഖപ്പെടുത്തിയത് നാലുമാസത്തെ ഏറ്റവും വലിയ നഷ്ടം

ഇന്ത്യൻ ഓഹരി വിപണി ശക്തമായ ഇടിവോടെ ആഴ്ച അവസാനിപ്പിച്ചു . തുടർച്ചയായ രണ്ട് ആഴ്ചകളുടെ നേട്ടത്തിന് വിരാമമിട്ട വിപണി, കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും വലിയ ആഴ്ച്ച നഷ്ടമാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച സെൻസെക്‌സ് 605 പോയിന്റ് ഇടിഞ്ഞ് 83,576ലും നിഫ്റ്റി 194 പോയിന്റ് താഴ്ന്ന് 25,683ലുമാണ് അവസാനിച്ചത് . ഇതോടെ നിഫ്റ്റി തുടർച്ചയായ നാലാം സെഷനിലും നഷ്ടത്തിലേക്ക് വീണു, 25,700ന് താഴേക്ക് ഇടിഞ്ഞു.

ആഴ്ചയുടെ മൊത്തം കണക്കിൽ നിഫ്റ്റിക്ക് ഏകദേശം 2.5% നഷ്ടമുണ്ടായി. എല്ലാ സെക്ടറൽ സൂചികകളും ചുവപ്പിലായിരുന്നു, ചില മേഖലകൾ 6 ശതമാനം വരെ തിരുത്തൽ നേരിട്ടു. ഈ ആഴ്ച മാത്രം ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ നിന്ന് 15 ലക്ഷം കോടി രൂപയിലധികമാണ് ഇല്ലാതായത്.

വെള്ളിയാഴ്ച വിൽപ്പന സമ്മർദ്ദം വ്യാപകമായിരുന്നു. നിഫ്റ്റിയിലെ 35ലധികം ഓഹരികൾ നഷ്ടത്തിൽ അവസാനിച്ചു. 20ലധികം ഓഹരികൾക്ക് 1 ശതമാനത്തിലധികവും, ആറിൽ കൂടുതൽ ഓഹരികൾക്ക് 2 ശതമാനത്തിലധികവും ഇടിവുണ്ടായി. നിഫ്റ്റി ബാങ്ക് 435 പോയിന്റ് താഴ്ന്ന് 59,252ൽ എത്തി. മിഡ്ക്യാപ് സൂചിക 474 പോയിന്റ് ഇടിഞ്ഞ് 59,748ലും, ആഴ്ചയിൽ 2.5 % നഷ്ടവും രേഖപ്പെടുത്തി.

അദാനി എന്റർപ്രൈസസ്, എൻടിപിസി, ജിയോ ഫിനാൻഷ്യൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, അദാനി പോർട്സ് എന്നിവയാണ് പ്രധാനമായി ഇടിഞ്ഞത്. റിയൽട്ടി മേഖലയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്; വിദേശ നിക്ഷേപകരുടെ വിൽപ്പനയാണ് സമ്മർദ്ദമായത്. ഗോഡ്രെജ് പ്രോപ്പർട്ടീസ് വലിയ നഷ്ടം നേരിട്ടു. ക്യാപിറ്റൽ മാർക്കറ്റ് ഓഹരികൾ ദുർബലമായി തുടർന്നു; 360 വൺ 4% ഇടിഞ്ഞു. ഹിറ്റാച്ചി, സിജി പവർ തുടങ്ങിയ ക്യാപിറ്റൽ ഗുഡ്സ് ഓഹരികൾക്കും സമ്മർദ്ദം തുടർന്നു.

അതേസമയം, ലോഹ ഓഹരികൾ വിപണിയുടെ പൊതുപ്രവണതയ്ക്ക് വിരുദ്ധമായി മുന്നേറ്റം നടത്തി. ക്രൂഡ് വില ശക്തമായതോടെ അപ്സ്ട്രീം ഓയിൽ ഓഹരികൾക്ക് 1–2 % നേട്ടമുണ്ടായി. മറുവശത്ത്, ബെയിൻ ഇടപാടുമായി ബന്ധപ്പെട്ട ആർബിഐ ആശങ്കകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മണപ്പുറം ഫിനാൻസും 8% നഷ്ടത്തിലായി. വ്യാപക വിൽപ്പനയും മേഖലാതല സമ്മർദ്ദങ്ങളും കാരണം ഈ ആഴ്ച സൂചികകൾ ഏതാനും മാസങ്ങളിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News