
ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം തുടരുന്നതിനിടെ, പ്രധാന സൂചികകൾ കനത്ത ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 780 പോയിന്റ് ഇടിഞ്ഞു 84,181 പോയിന്റിൽ അവസാനിച്ചപ്പോൾ നിഫ്റ്റി 264 പോയ്ന്റ്സ് ഇടിഞ്ഞു 25,877 പോയിന്റിൽ ആണ് അടച്ചത്. വ്യാപകമായ വിൽപ്പന സമ്മർദ്ധത്താൽ ഏകദേശം 8 ലക്ഷം കോടി രൂപയാണ് രൂപയാണ് ഒറ്റ ദിവസത്തിനുള്ളിൽ ഇല്ലാതായത്.
ബാങ്കിംഗ്, ഐടി, മെറ്റൽ, ഓട്ടോ മേഖലകളിലെ ഓഹരികളിൽ ഒരുപോലെ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടു. വലിയ ഓഹരികൾക്ക് പുറമെ മിഡ്‌ക്യാപ്, സ്മോൾക്യാപ് വിഭാഗങ്ങളിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണികളിലെ അനിശ്ചിതത്വം, യു.എസ്. ബോണ്ട് യീൽഡുകളിലെ മാറ്റങ്ങൾ, വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ ) തുടർച്ചയായ വിൽപ്പന എന്നിവയാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്.
ബാങ്ക് നിഫ്റ്റിയും ശ്രദ്ധേയമായ നഷ്ടം രേഖപ്പെടുത്തി. പ്രധാന സ്വകാര്യ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇടിവിന്റെ മുൻനിരയിലായിരുന്നു. ഐടി ഓഹരികളും ആഗോള സാമ്പത്തിക ആശങ്കകൾ മൂലം സമ്മർദ്ദത്തിലായി, അതേസമയം മെറ്റൽ ഓഹരികൾ ചരക്ക് വിലകളിലെ ചാഞ്ചാട്ടം കാരണം താഴേക്ക് വീണു.
അസ്ഥിരതയുടെ ചൂണ്ടുപലകയായ ഇന്ത്യ വിക്സും ഉയർന്നത് നിക്ഷേപകരുടെ ആശങ്ക വ്യക്തമാക്കുന്നു. അടുത്ത കാലയളവിൽ വിപണിയിൽ അസ്ഥിരത തുടരുമെന്നും, നിക്ഷേപകർ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ദീർഘകാല നിക്ഷേപകർ ഗുണമേന്മയുള്ള ഓഹരികളിൽ ഘട്ടംഘട്ടമായി നിക്ഷേപം തുടരാം , ഹ്രസ്വകാല ട്രേഡർമാർക്ക് കർശനമായ സ്റ്റോപ്പ്‌ലോസ് അനിവാര്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

