
യുഎസിൽ ടെസ്‌ലയുടെ വിപണി വിഹിതം എട്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഇലക്ട്രിക് വാഹനവിപണിയിൽ എതിരാളികളുടെ എണ്ണം വർധിച്ചതാണ് ലോക കോടീശ്വരൻ ഇലോൺ മസ്ക്കിന്‍റെ കമ്പനിക്ക് അടിതെറ്റിയത്. എതിരാളികളായ ഹ്യുണ്ടായ്, ഹോണ്ട, കിയ, ടൊയോട്ട, ഫോക്‌സ്‌വാഗൺ എന്നിവ ടെസ്‌ലയേക്കാൾ മികച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ വിൽപ്പന 60% മുതൽ 120% വരെ വർധിപ്പിക്കാൻ ഈ കമ്പനികൾക്കായി. ഇത് അവരുടെ വിപണി വിഹിതം വർധിപ്പിക്കുകയും ടെസ്‌ലയുടെ രാജവാഴ്ചക്ക് അന്ത്യം കുറിക്കുകയുമായിരുന്നു.
മത്സരം മുറുകിയതോടെ യുഎസിൽ ടെസ്‌ല വിപണി വിഹിതം 2017 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. 2017 ൽ യുഎസ് ഇലക്ട്രിക് കാർ വിപണിയുടെ 40 ശതമാനമായിരുന്നു ടെസ്‌ല കയ്യാളിയിരുന്നത്. ഇതാണ് ഇപ്പോൾ 38% ആയി ഇടിഞ്ഞത്. ഈ വർഷം ജൂണിൽ 48.7% ആയിരുന്ന വിപണി വിഹിതം ജൂലൈയിൽ 42% ആയി കുറയുകയും ആഗസ്റ്റിൽ നാൽപ്പതിന് താഴെയാവുകയും ചെയ്തു.
മറ്റ് വാഹന നിർമ്മാതാക്കൾ പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കുമ്പോൾ, ടെസ്‌ല റോബോ ടാക്‌സികളിലും ഹ്യൂമനോയിഡ് റോബോട്ടുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചതും വിപണിയിൽ പിന്നോട്ട് പോകാൻ കാരണമായി. വിലകുറഞ്ഞ ഇലക്ട്രിക് കാറുകൾക്കായുള്ള പദ്ധതികൾ പലതും കമ്പനി റദ്ദാക്കിയതും തിരിച്ചടിയായി. മസ്കിന്റെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ബന്ധവും ബ്രാൻഡിന് ദോഷം ചെയ്തതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു. വില്പനയിൽ ഇടിവുണ്ടെങ്കിലും ഓഹരി വിപണിയിൽ കരുത്തനായി തന്നെ തുടരുകയാണ് ടെസ്‌ല. അടുത്ത ദശകത്തിൽ ടെസ്‌ലയുടെ വിപണി മൂലധനം 8.5 ട്രില്യൺ ഡോളറായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

