
ഓഗസ്റ്റിൽ ചരിത്രനേട്ടം കൊയ്ത് യുപിഐ. 20 ബില്യൺ പ്രതിമാസ ഇടപാടെന്ന നാഴികക്കല്ലാണ് യുപിഐ പിന്നിട്ടത്. 80,177 കോടി രൂപയാണ് ഓഗസ്റ്റില്‍ പ്രതിദിനം ആളുകൾ ഇടപാട് നടത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണിത്. ജൂലൈ മാസത്തെ ഇടപാടുകളുമായി താരതമ്യം ചെയ്താൽ 2.8 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈയിൽ 19.47 ബില്യണ്‍ ഇടപാടുകളാണ് യുപിഐ വഴി രാജ്യത്ത് നടന്നത്.
യുപിഐയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ദിവസത്തെ ഇടപാട് 700 മില്യണ്‍ കടക്കുന്നതിനും ഓഗസ്റ്റ് സാക്ഷ്യം വഹിച്ചു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അത് 721 മില്യണായി ഉയർന്നു. യുപിഐ വഴി പ്രതിദിനം ഒരു ബില്യൺ (100 കോടി) ഇടപാടുകൾ നടത്തുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ വളർച്ചാ നിരക്കിൽ അടുത്ത വർഷം ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ALSO READ; എങ്ങോട്ട് പോണെന്‍റെ പൊന്നേ… റെക്കോർഡുകൾ തകർത്ത് സ്വർണം; സംസ്ഥാനത്ത് വീണ്ടും വില വർധിച്ചു
യുപിഐ ഇടപാടുകള്‍ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രാജ്യത്തെ മൊത്തം ഇടപാടിന്‍റെ 9.8 ശതമാനവും മഹാരാഷ്ട്രയിലാണ് നടക്കുന്നത്. 5.5 ശതമാനം ഇടപാടുകളുമായി കര്‍ണാടകയും 5.3 ഇടപാടുമായി ഉത്തര്‍പ്രദേശുമാണ് തൊട്ടുപിന്നിലുള്ളത്.
ഡിജിറ്റൽ പേമെന്‍റിന്‍റെ വരവോടെ കറൻസി ഇടപാടുകൾ ആശങ്കയുണർത്തും വിധം കുറഞ്ഞിട്ടുണ്ട്. യുപിഐ വഴി പ്രതിമാസം 24,554 ബില്യണ്‍ രൂപ ഒഴുകുമ്പോൾ, കറൻസി ഇടപാടുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് 193 ബില്യൺ രൂപ മാത്രമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

