
തിരുവനന്തപുരം സെൻട്രൽ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരിച്ച് സി. പി. ജോൺ. കോൺഗ്രസിനുള്ളിലെ തർക്കം അറിയില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. തങ്ങൾ കോൺഗ്രസ് നേതൃത്വം ആയി ചർച്ച ചെയ്തിട്ടുണ്ട്. സെൻട്രലിലും കുന്നമംഗലത്തും സിഎംപി മത്സരിക്കും. ഉടൻ പ്രഖ്യാപനം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ സീറ്റിൽ താനാകും മത്സരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു തർക്കങ്ങൾ ഉണ്ടാകില്ല. സിഎംപി മുൻപ് മത്സരിച്ച സീറ്റാണ്. 91 മുതൽ സിഎംപി മത്സരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഇന്ന് രാവിലെ സിഎംപിക്ക് തിരുവനന്തപുരം സെൻട്രൽ സീറ്റ് നൽകുന്നതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘ആളില്ലാത്ത സിഎംപിയുടെ സിപി ജോണിന് സീറ്റ് നൽകരുത്’ എന്നായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം സീറ്റ് കോൺഗ്രസ് നിലനിർത്തണമെന്നും പോസ്റ്ററിൽ പറയുന്നു. തിരുവനന്തപുരം ഡിസിസി ഓഫീസിനു മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്ററുകൾ വന്നിരിക്കുന്നത്.
അതേസമയം സ്ഥാനാർത്ഥി പട്ടിക ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ഇന്ന് ദില്ലിയിൽ എത്തും. സ്ഥാനാർഥി നിർണയുമായി സംസ്ഥാനത്ത് വലിയ അതൃപ്തി നിലനിൽക്കുന്നതിനിടയിൽ ആണ് ദില്ലിയിലെ തെരഞ്ഞെടുപ്പ് സമതി യോഗം. തിരുവനന്തപുരം സെൻട്രൽ സീറ്റ് സിഎംപി നേതാവ് സിപി ജോണിന് നൽകുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപി ജോണിന് നൽകണമെന്ന് വാശി പിടിക്കുന്നത്. മണക്കാട് സുരേഷ്, ശരത് ചന്ദ്ര പ്രസാദ് ഉൾപ്പെടെ നേതാക്കൾ ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

