റീബില്‍ഡ് കേരള; വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി മന്ത്രിസഭായോഗം

റീബിൽഡ് കേരള ഇനിഷ്യേറ്റിവിന് (ആർകെഐ) കീഴിൽ ഏറ്റെടുക്കുന്നതിന് വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾക്കും വിശദ പദ്ധതി രേഖകൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി.

എറണാകുളം കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ്, മാന്നാനം പാലം പുനഃർനിർമ്മാണം, തൃശൂർ-പൊന്നാനി കോൾ നിലങ്ങളിൽ പ്രളയം, വരൾച്ച എന്നിവ മറികടക്കാനുള്ള അടിസ്ഥാന-സൗകര്യ വികസന പ്രവൃത്തികൾ, ധർമ്മടം പ്രദേശത്തെ തോടുകളുടെ സംരക്ഷണ പ്രവൃത്തികൾ, അച്ചൻകോവിൽ, പമ്പാ നന്ദികളുടെ ഡീസിൽറ്റിംഗും പാർശ്വഭിത്തി സംരക്ഷണവും, വൈത്തിരി-തരുവണ റോഡിൻറെ പടിഞ്ഞാറെത്തറ-നാലാം മൈൽ ഭാഗം പുനർനിർമ്മാണം എന്നീ പദ്ധതി നിർദ്ദേശങ്ങൾക്കാണ് അംഗീകാരം നൽകിയത്.

സാനിറ്ററി ലാൻറ് ഫിൽ സ്ഥാപിക്കുന്നതിന് അനുമതി

ഹോസ്‌ദുർഗ് താലൂക്കിലെ ചീമേനി വില്ലേജിൽ 25 ഏക്കർ ഭൂമിയിൽ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്‌ടിന് സാനിറ്ററി ലാൻറ് ഫിൽ സ്ഥാപിക്കുന്നതിന് അനുമതി. 25 വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായാണ് പാട്ടത്തിന് നൽകുന്നത്. 21,99,653 രൂപയാണ് വാർഷിക പാട്ടത്തുക.

നിയമനം

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വർക്കല പണയിൽ കടവിൽ വള്ളം മറിഞ്ഞ് മരണപ്പെട്ട പൊലീസ് കോൺസ്റ്റബിൾ ബാലു എസിൻറെ സഹോദരൻ ബിനു സുരേഷിന് ആഡിറ്റർ തസ്‌തികയിൽ സമാശ്വാസ തൊഴിൽദാനപദ്ധതി പ്രകാരം നിയമനം നൽകും. ഡ്യൂട്ടിക്കിടയിൽ അപകടമൂലം മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്കുള്ള ഔട്ട് ഓഫ് ടേൺ പ്രയോറിറ്റി പ്രകാരമാണ് നിയമനം.

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ കണ്ടിന്യൂയിങ് എയർവർത്തിനസ് മാനേജറുടെ (CAM) സ്ഥിരം തസ്‌തിക സൃഷ്‌ടിക്കും. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.

കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രീബ്യൂണൽ ചെയർമാൻ, മെമ്പർമാർ, എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറി/ പേഴ്‌സ‌ണൽ അസിസ്റ്റൻറ്/ കോൺഫിഡെൻഷ്യൽ അസിസ്റ്റൻറ് തസ്‌തികകളിലെ ഒഴിവുകളിൽ പുനർനിയമനം നൽകും.

കൗൺസിലിംഗ് സെൻറർ രൂപീകരിക്കും

വിമുക്തി മിഷൻറെ കീഴിൽ തിരുവനന്തപുരം മേഖലയിൽ കൗൺസിലിംഗ് സെൻറർ രൂപീകരിക്കും. രണ്ട് കൗൺസിലർ തസ്‌തികകൾ താൽക്കാലിക/കരാർ അടിസ്ഥാനത്തിൽ സൃഷ്‌ടിച്ചാണ് സെൻറർ രൂപീകരിക്കുന്നത്. ഇവരുടെ യോഗ്യത, വേതനം എന്നിവ കോഴിക്കോട്, എറണാകുളം മേഖല കൗൺസിൽ സെൻററിലെ കൗൺസിലർമാർക്ക് തുല്യമായിരിക്കും.

ദീർഘിപ്പിച്ചു

ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൻറെ മാനേജിംഗ് ഡയറക്‌ടറായ ജോൺ സെബാസ്റ്റ്യൻറെ സേവന കാലാവധി 6.6.2023 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു.

തസ്‌തിക

ലാൻറ് റവന്യൂ കമ്മീഷണറേറ്റിൽ ലോ ഓഫീസറെ നിയമിക്കുന്നതിന് നിയമ വകുപ്പിൽ അഡീഷണൽ നിയമസെക്രട്ടറി തസ്‌തിക സൃഷ്‌ടിക്കും.

2024 പൊതു അവധികൾ

2024 കലണ്ടർ വർഷത്തെ പൊതു അവധികൾ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്‌മെൻറ് ആക്‌ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴിൽ നിയമം – ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്സ് ആക്‌ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെൻറ് ആക്‌ട്, മിനിമം വേജസ് ആക്‌ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻറ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 ൻറെ കീഴിൽ വരുന്ന അവധികൾ മാത്രമാണ് ബാധകം.

കായികതാരങ്ങൾക്ക് പാരിതോഷികം

ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന 18-ാമത് ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിസിൽ വെങ്കല മെഡൽ നേടിയ അനു ആറിന് പത്ത് ലക്ഷം രൂപ അനുവദിച്ചു.

മിക്‌സഡ് റിലേ മത്സരത്തിൽ സ്വർണ്ണമെഡൽ ലഭിച്ച മുഹമ്മദ് അനസിന് അവാർഡിൻറെ ബാക്കി തുകയായ അഞ്ച് ലക്ഷം രൂപയും അനുവദിക്കും.

ബെഹറിൻ താരത്തെ ഉത്തേജക മരുന്ന് ഉപയോഗത്തിൽ വിലക്കിയതിനെ തുടർന്നാണ് ആർ അനുവിന് വെങ്കലമെഡൽ ലഭിച്ചത്. ഒന്നാം സ്ഥാനത്ത് എത്തിയ വ്യക്തിയെ ഉത്തേജക മരുന്നുപയോഗത്തിൽ വിലക്കിതിനാലാണ് മുഹമ്മദ് അനസിൻറെ വെള്ളിമെഡൽ നേട്ടം സ്വർണ്ണമെഡലായത്.

റഗുലേറ്ററി കമീഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾക്ക്‌ സാധൂകരണം നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം

റഗുലേറ്ററി കമീഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾക്ക്‌ സാധൂകരണം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ്‌ പ്രകാരമാണ്‌ കരാറുകൾ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം. കരാർ പുനരുജ്ജീവിപ്പിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന്‌ നൽകുന്നതാണ്‌ വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ്‌.

കരാറുകൾ പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ കുറഞ്ഞ വിലയ്‌ക്ക്‌ വൈദ്യുതി ലഭിക്കില്ലെന്നും ബോർഡിന്‌ സാമ്പത്തിക നഷ്‌ടമുണ്ടാകുമെന്നും ചീഫ്‌ സെക്രട്ടറി സർക്കാരിന്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മന്ത്രിസഭായോഗ തീരുമാനം. യുഡിഎഫ്‌ സർക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ്‌ റഗുലേറ്ററി കമീഷൻ കരാർ റദ്ദാക്കിയത്‌. ഇതോടെ സർക്കാരുമായി ദീർഘകാല കരാറിലേർപ്പെട്ടിരുന്ന മൂന്ന്‌ കമ്പനികൾ കേരളത്തിന്‌ വൈദ്യുതി നൽകാനാവില്ലെന്ന്‌ നിലപാടെടുത്തു. പുതിയ കരാറിന്‌ കെഎസ്‌ബി ടെൻഡർ വിളിച്ചിരുന്നു.

എന്നാൽ, ഏഴര രൂപയ്‌ക്ക്‌ മുകളിലാണ്‌ ഒരു യൂണിറ്റിന്‌ കമ്പനികൾ ആവശ്യപ്പെട്ടത്‌. നേരത്തെ യൂണിറ്റിന്‌ 4.26 രൂപ പ്രകാരം 465 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ലഭിച്ചിരുന്നത്‌. പുതിയ ടെൻഡർ വിളിച്ച്‌ കരാറിലേർപ്പെടുന്നത്‌ സർക്കാരിന്‌ സാമ്പത്തിക നഷ്‌ടമുണ്ടാക്കുമെന്ന്‌ ചീഫ്‌ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News