നാലുവർഷ ബിരുദ നിയമാവലിക്ക് അംഗീകാരം നൽകി കലിക്കറ്റ് സർവകലാശാല

കലിക്കറ്റ് സർവകലാശാല നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് അംഗീകാരം നൽകി. സിൻഡിക്കേറ്റംഗം അഡ്വ. പി കെ ഖലീമുദ്ദീനാണ് ചൊവ്വാഴ്ച ചേർന്ന പ്രത്യേക അക്കാദമിക് കൗൺസിൽ യോഗത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോർ-ഇയർ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാംസ് (സിയുഎഫ്വൈയുജിപി) റഗുലേഷൻസ് 2024 അവതരിപ്പിച്ചത്. നിയമാവലിക്ക് ചെറിയ തിരുത്തലുകളോടെ യോഗം അംഗീകാരം നൽകി. കലിക്കറ്റ് സര്‍വകലാശാല നിയമാവലി തയ്യാറാക്കി അംഗീകരിക്കുന്ന കേരളത്തിലെ ആദ്യ സര്‍വകലാശാലയാണ്.

ALSO READ: കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യുഎന്‍ വിമണ്‍; മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി യുഎന്‍ സംഘം

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് സർവകലാശാലകൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഈ പദ്ധതി ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും തൊഴിൽ ലഭ്യതയിലും വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതാകും എന്ന് യോഗം അഭിപ്രായപ്പെട്ടു. അടുത്ത വർഷം മുതൽ കലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകൾ, വിദൂരവിഭാഗം ബിരുദ വിദ്യാർഥികൾക്കെല്ലാം പുതിയ നിയമാവലി ബാധകമാകും. അധ്യാപകർക്ക് പരിശീലന ക്ലാസുകളും ശില്പശാലകളുമെല്ലാം പുതിയ ബിരുദപാഠ്യപദ്ധതി രൂപവത്കരണത്തിനായി കലിക്കറ്റ് സര്‍വകലാശാലയിൽ നടത്തിയിരുന്നു.

ALSO READ: ഒടിടി റീലീസിനൊരുങ്ങി ‘എബ്രഹാം ഓസ്‌ലർ’

പ്രസ്തുത യോഗത്തിൽ വൈസ് ചാൻസലർ ഡോ. എം കെജയരാജ് അധ്യക്ഷനായി. അതുപോലെ തന്നെ ഗവേഷണ നിയമാവലി 2023-ലെ ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി. സ്വാശ്രയ കോളേജുകൾക്കും പഠനവകുപ്പുകൾക്കും കൂടി ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഇതിൽ പ്രധാനം. പുതിയ നിയമാവലി അനുസരിച്ച് നിബന്ധനകളോടെ എമിരറ്റസ് പ്രൊഫസർമാരെയും ഗവേഷണ ഗൈഡാക്കാനും സർക്കാർ, എയ്ഡഡ് കോളേജുകളിലെ ലൈബ്രേറിയൻമാർക്ക് പാർട്ട് ടൈം പിഎച്ച്ഡി പ്രവേശനത്തിനും അനുമതി നൽകുന്നതാണ്. ചർച്ചയിൽ പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ, ഡോ. ടി വസുമതി, ഡോ. എൽ ജി ലിജീഷ്, ഡോ. പി പി പ്രദ്യുമ്‌നൻ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News