
2025 – 26 അദ്ധ്യയനവർഷത്തിൽ പഠനം പൂർത്തിയാക്കുന്ന ഒരു ലക്ഷം വിദ്യാർഥികൾക്ക് ക്യാമ്പസ് പ്ലേസ്മെൻ്റ് നൽകുന്നതിനുള്ള ബൃഹദ് പദ്ധതിക്ക് തുടക്കമായി. തൃശ്ശൂരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു.
പദ്ധതിയിൽ പങ്കാളികളാവുന്ന എല്ലാ കോളേജുകളുടെയും പോളിടെക്നിക്കുകളുടെയും ഐ.റ്റി.ഐകളുടെയും പ്രതിനിധികളുടെയും സംസ്ഥാനതല സമ്മേളനം തൃശൂർ ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഈ വർഷം പഠനം പൂർത്തിയാക്കുന്ന മൂന്ന് ലക്ഷത്തോളം വരുന്ന വിദ്യാർഥികൾക്ക് ജോലി ഉറപ്പാക്കുന്ന നൈപുണി പരിശീലനം നൽകുവാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി രണ്ട് ലക്ഷം തൊഴിലുകൾ കെ-ഡിസ്ക് സമാഹരിച്ചു കഴിഞ്ഞു. ഇതിനുപുറമെ ഒരു ലക്ഷം തൊഴിലെങ്കിലും ഓരോ കോളേജും അവരുടെ പൂർവ്വ വിദ്യാർഥികളിൽ നിന്നും, അതത് പ്രദേശത്തെ സ്ഥാപനങ്ങളിൽ നിന്നും സമാഹരിക്കും. ഇതിലൂടെ കുട്ടികളുടെ അഭിരുചി കണക്കിലെടുത്തുകൊണ്ട് ഓരോ സ്ഥാപനത്തിനും അവരുടെ കുട്ടികൾക്ക് വേണ്ടുന്ന തൊഴിലുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
കെ-ഡിസ്ക് കമ്പനികളോട് ചർച്ച ചെയ്‌ത ഓരോ തൊഴിലിനും വേണ്ട നൈപുണി പരിശീലനത്തിനുള്ള കോഴ്‌സുകൾക്ക് രൂപം നൽകും. ഇവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും. ഇവ പഠിപ്പിക്കുവാനുള്ള ക്രമീകരണങ്ങൾ അതത് കോളേജുകൾ നടപ്പാക്കും. സൗജന്യമായി എല്ലാ വിദ്യാർഥികൾക്കും കോഴ്‌സുകളുടെ അവസാനം അസാപ്പിന്റെ വർക്ക് റെഡിനെസ് പരിശീലനം ലഭ്യമാവും. coursera, foundit, Linkidin തുടങ്ങിയ അന്തർദേശീയ ഏജൻസികളുടെ ഉയർന്ന നൈപുണി കോഴ്കൾ സൗജന്യമായി കെ-ഡിസ്‌ക് ലഭ്യമാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

