
വിമാന യാത്രയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിക്കാൻ പരിശ്രമിച്ച യൂത്ത് കോൺഗ്രസ്സുകാരെ തടഞ്ഞ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ പേരിൽ കേസ് എടുക്കാനുള്ള യു.ഡി.എഫ് നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. തങ്ങളെ വിമാനത്തിൽ വെച്ച് ഇ.പി ജയരാജൻ അക്രമിച്ചുവെന്ന കള്ളക്കഥയുണ്ടാക്കിയാണ് യൂത്ത് കോൺഗ്രസുകാർ പരാതി നൽകിയത്.
ഇ പി ജയരാജൻ അക്രമ ശ്രമം തടഞ്ഞില്ലായിരുന്നുവെങ്കിൽ അന്നത്തെ മുഖ്യമന്ത്രി അക്രമിക്കപ്പെടുമായിരുന്നുവെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ആലപ്പുഴയിൽ മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാരെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ മാത്രം യു.ഡി.എഫ് അനുകൂല പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയുണ്ടായി.
തെളിവുകളൊന്നും ഇല്ലാത്തതിനാൽ കോടതിയുടെ നിശിതമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. സമാന രീതിയിലാണ് ഇ.പി. ജയരാജന്റെ പേരിൽ കേസെടുക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. എതിർ രാഷ്‌ട്രീയത്തിൽപ്പെട്ടവരുടെ മേൽ രാഷ്‌ട്രീയ പ്രേരിതമായി കേസ് എടുക്കുന്ന ബി.ജെ.പിയുടെ പാതയിലാണ് യു.ഡി.എഫ് സർക്കാരും മുന്നോട്ടുപോകുന്നതെന്നും ഇത്തരം നിയമവിരുദ്ധമായ നീക്കങ്ങൾ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

