
നടൻ നിവിൻപോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. നിർമാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസ്. ‘ആക്ഷൻ ഹീറോ ബിജു 2 ‘ എന്ന ചിത്രത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട് വഞ്ചിച്ചുവെന്നാണ് പരാതി.
നിവിൻപോളി നായകനും എബ്രിഡ് ഷൈൻ സംവിധായകനുമായ പുതിയ ചിത്രം ആക്ഷൻ ഹീറോ ബിജു 2വിന്റെ വിതരണാവകാശം നൽകാമെന്ന് പറഞ്ഞ് ഒരുകോടി 95 ലക്ഷം രൂപ പരാതിക്കാരനായ പി എസ് ഷംനസിൽ നിന്നും തട്ടിയെടുത്തു എന്നാണ് പരാതി. എന്നാൽ ഈ വിവരം മറച്ചുവെച്ച് ചിത്രത്തിന്റെ വിദേശ വിതരണാവകാശം മറ്റൊരു ഗൾഫ് കമ്പനിക്ക് കൈമാറുകയായിരുന്നു. ഗൾഫ് കമ്പനിയുമായി അഞ്ചു കോടി രൂപയുടെ കരാറിൽ ഏർപ്പെട്ട നിവിൻ പോളിയും എബ്രിഡ് ഷൈനും രണ്ടുകോടി രൂപ പോളി ജൂനിയർ എന്ന നിവിൻ പൊളിയുടെ കമ്പനി വഴി മുൻകൂറായി വാങ്ങിയെടുത്തുന്നും പരാതിയിൽ പറയുന്നു.
പരാതിക്കാരൻ നൽകി ഒരു കോടി 95 ലക്ഷം രൂപയുടെ എല്ലാ രേഖകളും തലയോലപ്പറമ്പ് പൊലീസിനും ഫിലിം ചേംബറിനും കൈമാറി. 406, 420 എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവർക്കെതിരെയും കേസെടുത്തിരിക്കുന്നത്. നിവിൻ പോളിയുടെ തന്നെ മഹാവീര്യർ എന്ന സിനിമയുടെ സഹനിർമാതാവാണ് പരാതിക്കാരനായ ഷംനാസ്.
ഈ ചിത്രം പ്രദർശന വിജയമല്ലാത്തതിനാൽ 98 ലക്ഷം രൂപ നിവിൻപോളി ഷംനസിന് വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ വിതരണവകാശം തനിക്ക് നൽകിയതെന്നും പരാതിയിൽ പറയുന്നു. എന്നാൽ കഴിഞ്ഞ മാസം മുതൽ കോടതി നിർദ്ദേശിച്ച മധ്യസ്ഥതയിൽ തർക്കം നടക്കുകയാണെന്നും പരസ്യ പ്രതികരണം വിലക്കിയുള്ള കോടതി ഉത്തരവ് പാലിക്കാതെയാണ് പരാതി നൽകിയതെന്നും നിവിൻ പോളി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

