
സെന്‍സസ് 2027ന്റെ ഭാഗമായുള്ള സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ക്ക് കേരളത്തില്‍ തുടക്കമായിക്കഴിഞ്ഞു. രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ജനസംഖ്യാ വിവരശേഖരണത്തിന്റെ ആദ്യഘട്ടമാണ് ആരംഭിച്ചത്. അതായത് ആളുകൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താം. ഈ മാസം 30 വരെയാണ് സെൽഫ് എന്യൂമറേഷന് അവസരമുള്ളത്.
സെൻസസ് നടപടികൾ എളുപ്പമാക്കാനാണ് സെല്‍ഫ് എന്യൂമറേഷന് സൗകര്യമൊരുക്കിയത്. എങ്ങനെയാണ് പൊതുജനങ്ങള്‍ക്ക് സെന്‍സസ് പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാനാവുക? വ്യക്തികൾ ചെയ്യേണ്ടത് ഇത്രമാത്രം:
- സെൽഫ് എന്യൂമറേഷനായി മൊബൈൽ ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കാം.
- ആദ്യം https://se.census.gov.in പോർട്ടലിൽ കയറി സംസ്ഥാനം തെരഞ്ഞെടുക്കുക.
- കുടുംബനാഥൻ അല്ലെങ്കിൽ കുടുംബനാഥയുടെ പേര് രജിസ്റ്റർ ചെയ്യാം. ഇതിനായി മൊബൈൽ നമ്പർ നിർബന്ധമാണ്. ഇ-മെയിൽ ഐഡിയും ഉൾപ്പെടുത്താം. രജിസ്‌റ്റർ ചെയ്യുന്ന പേര് പിന്നീട് തിരുത്താനാകില്ല. ഈ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു കുടുംബത്തിൻ്റെ വിവരം മാത്രമേ നൽകാനാവൂ.
- ഭാഷയും തെരഞ്ഞെടുക്കേണ്ടതുണ്ട്.
- മൊബൈൽ നമ്പറിലേക്ക് എത്തുന്ന ഒടിപി ഉപയോഗിച്ച് രജിസ്‌റ്റർ ചെയ്യണം. പിന്നീട് ഭാഷയിൽ മാറ്റം വരുത്താനാകില്ല.
- ശേഷം ജില്ല, പിൻകോഡ്, ഗ്രാമം, നഗരം തുടങ്ങിയ വിവരങ്ങൾ നൽകി പ്രദേശം രേഖപ്പെടുത്തണം.
- മാപ്പിൽ വീടിന്റെ കൃത്യസ്ഥാനം നൽകണം.
- 33 ചോദ്യങ്ങളാണുണ്ടാവുക. അവയ്ക്ക് കൃത്യമായി മറുപടി രേഖപ്പെടുത്തണം. ഇവയിലേതിലെങ്കിലും സംശയങ്ങൾ ഉണ്ടായാൽ സഹായ വിവരങ്ങൾ പോർട്ടലിൽ തന്നെ ലഭ്യമാണ്.
- നൽകിയ മറുപടികൾ പരിശോധിച്ച് തിരുത്തലുകളുണ്ടെങ്കിൽ വരുത്താനാകും. നൽകിയ വിവരങ്ങൾ ഡ്രാഫ്റ്റിൽ സൂക്ഷിച്ച് ബാക്കി പിന്നീട് ചെയ്യാനുള്ള അവസരവുമുണ്ട്.
- വിവരങ്ങൾ പൂർണമായും സ്ഥിരീകരിച്ചശേഷം തെറ്റുകളൊന്നും ഇല്ലെങ്കിൽ ‘ഫൈനൽ സബ്‌മിറ്റ് നൽകാം. ഇതിന് ശേഷം തിരുത്താനാകില്ലെന്ന് ശ്രദ്ധിക്കണം.
- ഫൈനൽ സബ്മിഷൻ നൽകിക്കഴിഞ്ഞാൽ 11 അക്ക സെൽഫ് എന്യൂമറേഷൻ ഐഡി, അഥവാ എസ്ഇ ഐഡി ലഭിക്കും. ഈ നമ്പർ രേഖപ്പെടുത്തി വയ്ക്കണം. പിന്നീട് വീട്ടിലെത്തുന്ന എന്യൂമറേറ്റർക്ക് എസ്ഇ ഐഡി കൈമാറേണ്ടതുണ്ട്.
- എന്യൂമറേറ്റർ നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കും. മാറ്റങ്ങളുണ്ടെങ്കിൽ രേഖപ്പെടുത്തും. സ്വയം വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്തവരുടെ വിവരങ്ങളും എന്യൂമറേറ്റർ ശേഖരിക്കുന്നതാണ്.
ഈ മാസം 30 വരെയാണ് സെൽഫ് എന്യൂമറേഷന് അവസരമുള്ളത്. രണ്ട് ഘട്ടങ്ങളായി നടക്കുന്ന സെൻസസിൽ ഒന്നാംഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ്. വീടുകളുടെ അവസ്ഥ, കുടുംബത്തിലെ അടിസ്ഥാന സൗകര്യം, ആസ്‌തി എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക. കേരളത്തിൽ ജൂലായ് ഒന്ന് മുതൽ 30 വരെയാണ് ഒന്നാംഘട്ടം. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് നടക്കുക 2027 ഫെബ്രുവരിയോടെയാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

