കേന്ദ്രത്തിന്റേത് രാജ്യത്തെ പൗരന്മാരെ പല തട്ടുകളിലാക്കി വിഭജിക്കാനുള്ള കുടില തന്ത്രം: മന്ത്രി കെ എന്‍ ബാലഗോപാല്‍

തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും വരികയാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ശക്തമായ സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും രാജ്യം ഒന്നാകെ എതിര്‍ത്ത പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഇല്ലാതാക്കി രാജ്യത്തെ പൗരന്മാരെ പല തട്ടുകളിലാക്കി വിഭജിക്കാനുള്ള കുടില തന്ത്രമാണ് പൗരത്വ നിയമനിര്‍മ്മാണത്തിന് പിന്നിലുള്ളത്.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഒഴികെയുള്ള മതങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്ന ഈ നിയമം സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്ര സങ്കല്‍പ്പത്തില്‍ നിന്ന് രൂപമെടുത്തതാണ്.

ALSO READ:പൗരത്വ ഭേദഗതി നിയമം ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. നമ്മുടെ സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യുകയും സംസ്ഥാനത്തിന്റെ തെക്ക് വടക്ക് ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തി ദേശീയപാതയില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ചെയ്തു.

രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കും എന്നത് കേരളം വിട്ടുവീഴ്ചയില്ലാതെ സ്വീകരിച്ചിട്ടുള്ള നയമാണ്. ജനങ്ങളെ വര്‍ഗീയമായി വിഭജിച്ചും രാജ്യത്ത് വര്‍ഗീയത വളര്‍ത്തിയും രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരുടെ നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായി പൊരുതാന്‍ നാം തയ്യാറാകണം. അതിശക്തമായ പ്രതിഷേധം നാടാകെ ഉയര്‍ന്നു വരണമെന്നും മന്ത്രി പറഞ്ഞു.

ALSO READ:പൗരത്വ നിയമഭേദഗതി വിജ്ഞാപനം മതരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള ചുവടുവെപ്പ്: ബിനോയ് വിശ്വം എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News