
വസതിയില്‍ പണം കണ്ടെത്തിയ സംഭവത്തിൽ ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുളള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ തേടി. ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ എംപിമാരുടെ പിന്തുണയാണ് കേന്ദ്ര സർക്കാർ തേടിയത്. ജസ്റ്റിസ് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ സുപ്രീംകോടതി ശുപാര്‍ശ ചെയ്തിരുന്നു.
മാര്‍ച്ച് 14ന് രാത്രിയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ തീപിടിത്തം ഉണ്ടാകുകയും തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തുകയും ചെയ്തത്. സംഭവം വിവാദമായതോടെ പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ യശ്വന്ത് വര്‍മ്മയെ ദില്ലി ഹൈക്കോടതിയില്‍ നിന്നും അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റുകയും ഉത്തരവാദിത്വങ്ങളില്‍ നിന്നും നീക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി ജഡ്ജിയില്‍ നിന്നും രാജി എഴുതി വാങ്ങുകയോ തയ്യാറായില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് ചെയ്യണമെന്നും ശുപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നടപടി ആരംഭിച്ചത്. പാര്‍ലമെന്റില്‍ പ്രതിപക്ഷവും വിഷയം ഉന്നയിച്ചിരുന്നു.
Also read – ‘മോദിജീ ദയവായി ചെലാൻ അടക്കൂ’: പ്രധാനമന്ത്രിയുടെ വാഹനത്തിന്റെ ട്രാഫിക് നിയമലംഘനങ്ങൾ; വൈറലായി എക്സ് പോസ്റ്റ്
ലോക്‌സഭയിലും രാജ്യസഭയിലും യശ്വന്ത് വര്‍മ്മയെ നീക്കം ചെയ്യാനുളള പ്രമേയം സമവായത്തോടെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കാനായി എംപിമാരുടെ ഒപ്പുകള്‍ ശേഖരിക്കാനുളള നടപടി ഉടന്‍ ആരംഭിക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here