കേന്ദ്ര സർക്കാരിൻ്റെ ആയുധം വർഗീയത: ഇ.പി.ജയരാജൻ

വർഗീയ കലാപങ്ങൾ ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. രാജ്യത്ത് ജാതീയമായ ചിന്ത ഉയർന്നു വരികയാണ്. രാജ്യത്ത് അധികാരത്തിൽ വന്ന സർക്കാർ നിലനിൽപ്പിന് വേണ്ടി വർഗീയത ആയുധമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെജിഒഎ അംഗങ്ങൾക്ക് ലക്ഷ്യമുള്ള സമൂഹത്തിന്റെ ഭാഗമായി മാറാൻ കഴിയണം. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളിലും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വതന്ത്ര്യം കെജിഒഎ അംഗങ്ങൾക്കുണ്ട്. സംസ്ഥാന ഗവൺമെന്റിന്റെ നയങ്ങളും പരിപാടികളും വിജയിപ്പിക്കാൻ ഗവൺമെന്റ് ഉദ്ധ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും ഇ.പി. ജയരാജൻ ചൂണ്ടിക്കാട്ടി.

ലോക രാഷ്ട്രീയം തകർന്നു കൊണ്ടിരിക്കുന്നു. സാമ്പത്തിക മേഖല തകരുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ തൊഴിലുറപ്പ് പദ്ധതി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നതായും ഇ.പി. ജയരാജൻ പറഞ്ഞു. അദാനി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി മാറി. ഇന്ത്യൻ സമ്പത്ത് അദാനിയിൽ കേന്ദ്രീകരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കുന്നു. രാജ്യത്തെ ഐടി മേഖലയിൽ പിരിച്ചുവിട്ടൽ വ്യാപകമായി. ഇന്ത്യയിലെ പരമ്പരാഗത മേഖലയാകെ ദുർബലപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. കാർഷിക മേഖലയെ സർക്കാർ കോർപറേറ്റ് വത്കരിക്കുന്നു. കോർപറേറ്റ് നയങ്ങൾക്ക് അനുസരിച്ച് കാർഷിക നയങ്ങൾക്ക് കേന്ദ്രം മാറ്റം വരുത്തുന്നതായും ഇ.പി.ജയരാജൻ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here