
മന്ത്രിസഭയിൽ ഉറപ്പായും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു ചാണ്ടി ഉമ്മൻ്റേത്. അവസാന നിമിഷമാണ് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ചാണ്ടി ഉമ്മൻ ഒഴിവാക്കപ്പെട്ടത്. ചാണ്ടിയേക്കാൾ വളരെ ജൂനിയറായ ഒ. ജെ. ജനീഷ് മന്ത്രിസഭയിൽ ഉൾപ്പെട്ടപ്പോഴാണ് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ചാണ്ടിയെ ഒഴിവാക്കിയതിൽ കുടുംബവും കടുത്ത അതൃപ്തിയിലാണ്.
അതേസമയം തന്റെ പാർട്ടിക്ക് എന്ത് തീരുമാനവും എടുക്കാമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പറയാൻ ഉള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നും പാർട്ടിക്ക് എന്ത് തിരുമാനവും എടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ തുടക്കം മുതൽക്കേ കേട്ട പേരായിരുന്നു ചാണ്ടി ഉമ്മന്റേത്. എന്നാൽ അദ്ദേഹത്തിനുപകരം റോജി എം. ജോൺ പട്ടികയിൽ ഇടംപിടിക്കുകയായിരുന്നു.
ALSO READ:തർക്കത്തിന് അന്ത്യമായില്ല ? വി ഡി സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനം നീളുന്നു
അതേസമയം യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പ്രതിഷേധം മറച്ചുവയ്ക്കാതെ തന്നെയായിരുന്നു ചാണ്ടി ഉമ്മന്റെ വരവ്. പ്രതിഷേധ സൂചകമായി കോൺഗ്രസ് അണികൾക്കൊപ്പം ജഗതിയിലെ വീട്ടിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കാൽനടയായാണ് അദ്ദേഹം എത്തിയത്. ചടങ്ങിൽ എംഎൽഎമാർക്കുള്ള സീറ്റ് ഉപേക്ഷിച്ച് സദസ്സിൽ പിന്നിലായാണ് അദ്ദേഹം ഇരുന്നത്. മന്ത്രിസഭയിൽനിന്ന് വി ഡി സതീശന്റെ തീരുമാനപ്രകാരം ഒഴിവാക്കിയതിലുള്ള പ്രതിഷേധം പരസ്യമായി പറഞ്ഞില്ലെങ്കിലും കടുത്ത നീരസത്തിലായിരുന്നു.
ആദ്യഘട്ടം മുതൽ പട്ടികയിലുണ്ടായിരുന്ന അദ്ദേഹത്തെ രമേശ് ചെന്നിത്തല ഉൾപ്പെടെ മുതിർന്ന നേതാക്കളും പിന്തുണച്ചിരുന്നു. എന്നാൽ, 2011ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമാക്കാത്തതിന്റെ പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു വി ഡി സതീശൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

