പണി കളയാൻ ചാറ്റ് ജിപിടിയും ഗൂഗിൾ ബാർഡും

ഉപയോക്താക്കൾക്കിടയിൽ കുറഞ്ഞ നാളുകൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടാണ് ചാറ്റ്‌ജിപിടിയും ഗൂഗിൾബാർഡും. ഇവ ചില മേഖലകളുടെ പണി കളയുമെന്നാണ് റിപ്പോർട്ടുകൾ.

ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും കഠിനമായ പരീക്ഷകൾ വരെ പാസാക്കുകയും ചെയ്‌തവയാണ് എഐ ചാറ്റ്ബോട്ടുകൾ. ഇവ മനുഷ്യന് ഉപകാരമാണ് എന്നതിൽ സംശയമില്ല. എന്നാൽ ഭാവിയിൽ പല മേഖലകളിലും ഇവ കടന്നുവരുന്നതോടെ ഇപ്പോൾ നിലവിലുള്ള പല തൊഴിൽ മേഖലകൾക്കും കടുത്ത ഭീഷണി ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമായും നാല് മേഖലകളിലാണ് ഇവ രൂക്ഷമായി ബാധിച്ചേക്കുക എന്ന് വിദഗ്ദ്ധർ കണക്കുകൂട്ടുന്നു.

മാധ്യമ- മാർക്കറ്റിംഗ് മേഖലകളിൽ എഐ ചാറ്റ് ബോട്ടുകൾ കടന്ന് വരുന്നതോടെ വൻ മാറ്റങ്ങൾ സംഭവിക്കും എന്നാണ് നിഗമനം. വരുന്ന 15 വ‌ർഷങ്ങൾക്കിടെ 90 ശതമാനം വാർത്തകളും മെഷീനുകളായിരിക്കും ചെയ്യുകയെന്ന് വിദഗ്ദ്ധർ മുമ്പ് സൂചിപ്പിച്ചിരുന്നു. ചില മാധ്യമസ്ഥാപനങ്ങൾ ഇപ്പോൾതന്നെ ചാറ്റ്‌ജിപിടിയെ ജോലിയിൽ ഉപയോഗിക്കുന്നുണ്ട്. ഇനി മാർക്കറ്റിംഗ് ലോകത്താകട്ടെ 2020ൽ തന്നെ 84 ശതമാനം സ്ഥാപനങ്ങളും എഐ സഹായം ജോലിയിൽ ഉപയോഗിക്കുന്നുണ്ട്. മികച്ച പ്രകടനം മേഖലയിൽ കാഴ്‌ചവച്ച മാർക്കറ്റിംഗ് ടീമുകൾ ഇവ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഫിനാൻസ്, ബാങ്കിംഗ് മേഖലയിലാണ് എഐ സാങ്കേതിക വിദ്യ സ്വാധീനം ചെലുത്തുന്ന മറ്റൊരു മേഖല. തങ്ങളുടെ ബിസിനസ് മേഖലയിൽ എ ഐ സേവനം ബാങ്കുകൾ ആരംഭിച്ചുകഴിഞ്ഞു. ബിസിനസ് ഡൊമെയ്‌നുകളിൽ 56 ശതമാനവും എ ഐ സാങ്കേതികവിദ്യ നടപ്പാക്കിയതായി ബാങ്കുകൾ അവകാശപ്പെടുന്നതായാണ് കേംബ്രിഡ്‌ജ് സെന്റർ ഫോർ ആൾട്ടർനേറ്രീവ് ഫിനാൻസും വേൾഡ് ഇക്കണോമിക് ഫോറവും വ്യക്തമാക്കുന്നത്. തൊഴിൽ എണ്ണം വെട്ടിക്കുറക്കുക, തൊഴിലവസരം സൃഷ്‌ടിക്കുക, കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിങ്ങനെ മാറ്റങ്ങൾ ഈ മേഖലകളിൽ എ ഐ കൊണ്ടുവരും എന്നാണ് വിലയിരുത്തലുകൾ.

നാളുകളായി യന്ത്രസഹായത്തോടെ ജോലികൾ അതിവേഗം പുരോഗമിക്കുന്ന ഫാക്‌ടറി-നിർമ്മാണ തൊഴിൽ മേഖലയിലും എഐ സാങ്കേതിക വിദ്യ നിർണ്ണായകമാറ്റങ്ങൾ കൊണ്ടുവരുമെന്നും വിദഗ്ധർ പറയുന്നു. 1961-ൽ യൂണിമേറ്റ് എന്ന സംവിധാനം വഴി അമേരിക്കയിൽ ജനറൽ മോട്ടോർസാണ് ഈ മേഖലയിൽ ആദ്യം കാലെടുത്ത് വെച്ചത്. എഐയുടെ കടന്നുവരവോടെ ഈ മേഖലയിൽ വേഗത വർദ്ധിക്കും. 2025ഓടെ രണ്ട് മില്യൺ ജോലിക്കാരെയാണ് ഇത്തരത്തിൽ മാറ്റാൻ സാധിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

നീതിന്യായ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും നിയമസേവനങ്ങൾ താങ്ങാൻ കെൽപ്പില്ലാത്തവർക്ക് സഹായകമാകാനും എ ഐയ്‌ക്ക് കഴിവുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് നിയമ മേഖലയിലും എഐ ചാറ്റ്ബോട്ടുകൾ നിർണ്ണായകമാകും. നിയമപ്രശ്നങ്ങൾ പരിഹരിക്കാൻ സാധാരണക്കാർക്കടക്കം എഐ സഹായമാകുന്നതോടെ ഈ മേഖലയിലും തൊഴിൽ ചെയ്യുന്നവരുടെ എണ്ണം കുറയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News