പെരുവഴിയിലാക്കി ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്; പുതിയ നിയന്ത്രണം ബാധിച്ചത് യാത്രക്കാരായ ഉദ്യോഗസ്ഥരെയും വിദ്യാര്‍ഥികളേയും രോഗികളേയും; റെയില്‍വേയുടെ നീക്കത്തിനെതിരെ പ്രതിഷേധം

യാത്രക്കാരെ വലയ്ക്കുക എന്നത് റെയില്‍വേ ഇപ്പോള്‍ സ്ഥിരമാക്കിയിരിക്കുകയാണ്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാര്‍ അനുഭവിക്കുന്നത്. ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് സര്‍വീസിന് ഒരാഴ്ച ഏര്‍പ്പെടുത്തുന്ന നിയന്ത്രണം ഇന്ന് ആരംഭിച്ചു.

ഈ ട്രെയിന്‍ ഇന്ന് മുതല്‍ എട്ട് വരെ തിരുവനന്തപുരം സെന്‍ട്രലിന് പകരം തിരുവനന്തപുരം നോര്‍ത്തില്‍ യാത്ര അവസാനിപ്പിക്കും. വൈകിട്ട് തിരികെയുള്ള യാത്രയും തിരുവനന്തപുരം നോര്‍ത്തില്‍ നിന്നായിരിക്കും. ജൂലൈ 2 രാവിലെ മുതല്‍ ജൂലൈ 8 രാവിലെ വരെ ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് പകരം തിരുവനന്തപുരം നോര്‍ത്തില്‍ ( കൊച്ചുവേളി ) രാവിലെ 7.45 ന് യാത്ര അവസാനിപ്പിക്കുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. ജൂലൈ 2 മുതല്‍ ജൂലൈ 8 വരെ വൈകിട്ട് 17.15 ന് ചെന്നൈക്ക് പോവുന്നതും തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നായിരിക്കുമെന്നും റെയില്‍വേ അറിയിച്ചു.

എന്നാല്‍ ഈ സ്ഥലമാറ്റം സാധാരണക്കാരായെ യാത്രക്കാരെ പെരുവഴിയില്‍ ആക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ 7.30 കഴിഞ്ഞപ്പോഴാണ് ട്രെയിന്‍ തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയത്. അവിടെനിന്നും തമ്പാനൂരില്‍ എത്താന്‍ 40 മിനുട്ടോളം എടുക്കും. ഇതിനാല്‍ തന്നെ ഇന്ന് പലര്‍ക്കും രാവിലെ 8 മണിക്ക് ജോലിയില്‍ പ്രവേശിക്കാനോ കൃത്യം 8 മണിക്ക് പഞ്ച് ചെയ്യാനോ സാധിച്ചില്ല. വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് സ്‌കൂളുകളിലും കോളേജുകളിലും എത്താനും ഇതുമൂലം സാധിച്ചിട്ടില്ല.

Also Read : യാത്രക്കാരെ പെരുവഴിയിലാക്കാന്‍ റെയില്‍വേ; ചെന്നൈ സൂപ്പര്‍ഫാസ്റ്റ് സര്‍വീസില്‍ ഒരാഴ്ച നിയന്ത്രണം

രാവിലെ 8 മണിക്ക് മുന്‍പ് തിരുവനന്തപുരത്ത് എത്തുന്ന ട്രെയിനാണ് ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്. വെളുപ്പിനെയുള്ള മാവേലി എക്‌സ്പ്രസ് കഴിഞ്ഞാല്‍ ഭൂരിഭാഗം സര്‍ക്കാര്‍- സ്വകാര്യ ജീവനക്കാര്‍ ആശ്രയിക്കുന്നത് ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റിനെ ആണ്. അതുകൊണ്ടുതന്നെ ഈ ക്രമീകരണത്തില്‍ ശക്തമായ പ്രതിഷേധവും യാത്രക്കാര്‍ക്കുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവരുന്ന ക്രമീകരണം സ്ഥിരമാക്കുമോയെന്ന ആശങ്കയും യാത്രക്കാര്‍ പങ്കുവെക്കുന്നു.

നിരവധി യാത്രക്കാര്‍ ആശ്രയിച്ചിരുന്ന ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ ഈ നിയന്ത്രണം സാധാരണക്കാരായ യാത്രക്കാരെ വളരെയേറെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും യാത്രക്കാര്‍ക്കിടയില്‍ ഇത് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമാക്കുന്നുവെന്നും കേരളത്തിലെ റെയില്‍വേ യാത്രക്കാരുടെ പ്രധാന സംഘടനായ ഫ്രണ്ട്‌സ് ഓണ്‍ റെയിലിന്റെ സെക്രട്ടറി ജെ ലിയോണ്‍സ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ അധികൃതര്‍ക്ക് ഉടന്‍തന്നെ കത്ത് നല്‍കുമെന്നും അദ്ദേഹം കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വൈകുന്നേരം 3 മണി കഴിഞ്ഞാല്‍ പിന്നെ കോട്ടയത്തേക്ക് ഉള്ള അടുത്ത ട്രെയില്‍ 5.15നുള്ള ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ആയിരുന്നു. എന്നാല്‍ ഇനി കോട്ടയം ഭാഗത്തേക്കുള്ള യാത്രക്കാര്‍ 5.45നുള്ള വഞ്ചിനാട് ട്രെയിനിനെയാണ് ആശ്രയിക്കേണ്ടി വരിക. അതിനാല്‍ തന്നെ 5.30ന് ശേഷമുള്ള മറ്റ് ട്രെയിനുകളില്‍ തിരക്ക് കൂടുകയും ചെയ്യും

ട്രെയിന്‍ തിരുവനന്തപുരം നോര്‍ത്തില്‍ യാത്ര അവസാനിപ്പിക്കുമ്പോള്‍ ഇതിലെ ജോലിക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പടെയുള്ള സ്ഥിരം യാത്രക്കാര്‍ പെരുവഴിയിലാവുകയാണ്. കൊച്ചുവേളിയില്‍ നിന്നും ബസ് കയറി തമ്പാനൂരിലും പാളയത്തും സ്റ്റാച്യുവിലും എത്താന്‍ കുറഞ്ഞത് അരമണിക്കൂറിന് മുകളിലാകും. രാവിലെ 8 മണിക്ക് ജോലിക്ക് പ്രവേശിക്കേണ്ട യാത്രക്കാരെല്ലാം ആശ്രയിച്ചിരുന്നത് ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റിനെ ആണെന്നിരിക്കേ ഈ മാറ്റം മൂലം പലര്‍ക്കും ഒരുമണിക്കൂറോളം വൈകി മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.

തിരിച്ച്, ചെന്നൈക്ക് പോവുന്നതും തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നായിരിക്കുമെന്ന അറിയിപ്പ് കൊല്ലം, കായംകുളം, കോട്ടയം ഭാഗത്തേക്ക് പോകുന്ന എല്ലാ യാത്രക്കാരെയും ബാധിക്കും. സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ ജോലിചെയ്യുന്ന ഒരു വലിയ വിഭാഗം ആളുകള്‍ക്കും ഈ തീരുമാനം വലിയ വെല്ലുവിളി ആവുകയാണ്. 4.30നും 5 മണിക്കും ജോലി കഴിഞ്ഞ് ഇറങ്ങുന്നവര്‍ ബസ് കയറി കൊച്ചുവേളിയിലെത്തി വേണം ട്രെയിന്‍ കയറുവാന്‍. കൊച്ചുവേളിയിലേക്ക് എപ്പോഴും ബസ് ഇല്ല എന്നതും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News