മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെക്കണം; ഉദ്ധവ് താക്കറെ

മഹാ വികാസ് അഘാഡി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ചട്ടവിരുദ്ധമായിരുന്നെന്ന സുപ്രീം കോടതി വിധിമാനിച്ച് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ഉദ്ധവ് താക്കറെ. തന്റേത് മുഖ്യമന്ത്രിയാകാനുള്ള വ്യക്തിപരമായ പോരാട്ടമല്ലെന്നും താക്കറെ പറഞ്ഞു. താക്കറെ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ രാജി ഒരു അബദ്ധമായിരിക്കാം, പക്ഷെ ഞാനതിനെ അങ്ങനെ കാണുന്നില്ല. ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടിയും ജനാധിപത്യത്തിന് വേണ്ടിയും എന്റെ പിതാവ് ബാല്‍സാഹേബിനെ പിന്തുടര്‍ന്നവര്‍ക്ക് വേണ്ടിയുമാണ് പോരാടുന്നത്’, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെ ഉദ്ധവ് താക്കറെ പറഞ്ഞു.

ഷിന്‍ഡെ ഉള്‍പ്പെടെയുള്ള ശിവസേന വിമതരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ സര്‍ക്കാരിനെ വീണ്ടും നിയോഗിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ് ഉദ്ധവ് താക്കറെ രാജി വെച്ചത് കൊണ്ട് താക്കറെ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

അതേസമയം വിശ്വാസ വോട്ടെടുപ്പിനുള്ള ഗവര്‍ണരുടെ തീരുമാനവും വിപ്പ് നിയമിക്കാനുള്ള സ്പീക്കറുടെ തീരുമാനവും തെറ്റായിരുന്നുവെന്നും കോടതി സൂചിപ്പിച്ചു.ധാർമ്മികതയും ബിജെപിയും പരസ്പരവിരുദ്ധമായ രണ്ട് കാര്യങ്ങളാണെന്നായിരുന്നു എൻ സി പി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News