വിദ്യാർഥികളടക്കമുള്ളവർക്ക് പാർട്ട് ടൈം ജോലി ഒരുക്കുന്നത് നല്ല ആശയമാണ്

ഒളകര ആദിവാസി ഊരിലെ 44 കുടുംബങ്ങളുടെ സ്വന്തം ഭൂമിയെന്ന സ്വപ്നത്തെക്കുറിച്ചാണ് ഊരുമൂപ്പത്തി മാധവി വാചാലയായത്. തൃശൂർ ദാസ് കോണ്ടിനെന്റിൽ നടന്ന നവകേരള സദസ്സ് പ്രഭാതവേദിയിൽ, രണ്ടര പതിറ്റാണ്ടുകാലത്തെ തങ്ങളുടെ ആവശ്യമാണ് മാധവി ഉയർത്തിയത്. ഈ വിഷയം സർക്കാർ സജീവമായി പരിഗണിക്കുകയാണ്. കോളനി നിവാസികൾക്ക് വനാവകാശ പ്രകാരം ഭൂമി ലഭ്യമാക്കുന്ന നടപടി അന്തിമ ഘട്ടത്തിലാണെന്നും സർവേ നടപടികൾ പൂർത്തീകരിച്ചതായും അവരെ അറിയിച്ചു. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഉറപ്പും നൽകി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്.

ജൈവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ സഹായം നൽകണമെന്ന കർഷകയും വീട്ടമ്മയുമായ ബീന സഹദേവന്റെ ആവശ്യത്തോട് പ്രതികരിച്ച്, ജൈവകൃഷിക്ക് സർക്കാർ നൽകുന്ന പിന്തുണ തുടരുമെന്നും കാർഷികരംഗത്തെ അഭിവൃദ്ധിപ്പെടുത്താൻ ഒട്ടേറെ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ദേശീയപാത 66 നാട്ടിക എസ്എൻ കോളേജ് ഭാഗത്ത് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്നും കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് സ്‌കൂളുകളിൽ പരിശോധനാ സൗകര്യം ഒരുക്കണമെന്നും പ്രവാസിയായ സാദിഖ് പറഞ്ഞു. ഭക്ഷ്യവിളകൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരെ തെരഞ്ഞെടുത്ത് സർക്കാർ ജോലിക്കാരായി പരിഗണിച്ച് മിനിമം വേതനം നൽകണമെന്ന ആവശ്യം കർഷകനായ കെ എസ് ഷിനോജ് മുന്നോട്ടുവച്ചു.

ഉന്നത വിദ്യാഭ്യാസരംഗത്ത്‌ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ലോകമെമ്പാടും വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ സംഭവിക്കുന്നു. നമ്മുടെ വിദ്യാഭ്യാസരംഗത്തും കാലോചിതമായ മാറ്റമാണ് വേണ്ടത്. അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. ഇസാഫ് എംഡിയും സിഇഒയുമായ പോൾ കെ തോമസ് സ്വകാര്യസർവകലാശാലകൾ നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. പുറത്തുനിന്നുള്ള വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി പാർട്ട് ടൈം ജോലി ചെയ്യാൻ അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സർക്കാർ പരിഗണിക്കുന്ന കാര്യമാണ്. നിലവിലെ തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാതെ എങ്ങനെ നടപ്പാക്കാമെന്ന് പരിശോധിക്കും. വിദ്യാർഥികളടക്കമുള്ളവർക്ക് പാർട്ട് ടൈം ജോലി ഒരുക്കുന്നത് നല്ല ആശയമാണ്.

പഞ്ചായത്തുകൾക്ക് സിഎസ്ആർ ഫണ്ടുകൾ ലഭ്യമാക്കുമ്പോൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. തോട്ടങ്ങളിൽ ഫലക്കൃഷി അടക്കമുള്ളവയ്ക്ക് ഉപയോഗിക്കാനുള്ള പരിധി ഉയർത്തണമെന്ന ആവശ്യമുയർന്നു. പ്ലാന്റേഷന്റെ സ്വഭാവം മാറുന്നതിൽ മേഖലയിൽ വലിയ ആശങ്കയാണുള്ളത്. ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നിയന്ത്രിക്കാൻ സർക്കാരിന്‌ നീക്കമില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് ചെയർമാൻ സയ്യീദ് ഫസൽ തങ്ങൾക്ക് മറുപടി നൽകി. പൊലീസ് സ്‌റ്റേഷൻ പരിസരത്ത്‌ കിടക്കുന്ന പഴയ വാഹനങ്ങൾ നീക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഗൗരവമുള്ള വിഷയമായി സർക്കാർ എടുത്തിട്ടുണ്ട്.

തൃശൂർ റൗണ്ട് കൂടുതൽ മനോഹരമാക്കുന്നതിന് സർക്കാർ പിന്തുണ നൽകും. ചരിത്രവും പ്രകൃതിസൗന്ദര്യവുംകൊണ്ട് സമ്പന്നമായ പാവറട്ടി കേന്ദ്രീകരിച്ച്‌ ടൂറിസം പദ്ധതികൾ ആരംഭിക്കണമെന്നായിരുന്നു പാവറട്ടി പള്ളിവികാരി ഫാ. ജോൺസൺ ഐനിക്കലിന്റെ ആവശ്യം. പെരിങ്ങാട് പുഴയുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം സംരക്ഷിതവനമാക്കാനുള്ള നീക്കം ആശങ്കയുളവാക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ പ്രദേശവാസികൾക്ക്‌ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രതികരിച്ചു.

ALSO READ: വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കില്ലെന്ന് അറിയിച്ചു; പരിപാടി ഉപേക്ഷിച്ചത് ജിയോ ബേബിക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍; വിശദീകരണവുമായി ഫാറൂഖ് കോളേജ്

സ്വാതന്ത്ര്യലബ്ധിക്കുമുമ്പേ ആരംഭിച്ച കുര്യച്ചിറ മാർ തിമിത്തിയോസ് ഹൈസ്‌കൂൾ ഹയർ സെക്കൻഡറി സ്‌കൂളായി ഉയർത്തണമെന്നാണ് ഔഗിൻ കുര്യാക്കോസ് തിരുമേനിയുടെ ആവശ്യം. കേരളത്തിൽ എവിടെയും ശാന്തമായി കച്ചവടം ചെയ്യാനുള്ള സ്ഥിതി നിലവിലുണ്ടെന്ന് വ്യവസായിയായ ടി എസ് കല്യാണരാമൻ പറഞ്ഞു. പാട്ടുരായ്ക്കൽ ജങ്‌ഷനിൽ വിവേകാനന്ദപ്രതിമ സ്ഥാപിക്കാനുള്ള സർക്കാർ നടപടിയെ ശ്രീരാമകൃഷ്ണ മിഷൻ പ്രതിനിധി സ്വാമി നന്ദാത്മജ അഭിനന്ദിച്ചു.ആയുർവേദമരുന്ന് ഉൽപ്പാദനത്തിൽ എക്‌സൈസ് വകുപ്പിന്റെ നിയന്ത്രണം നീക്കണമെന്ന് അഷ്ടവൈദ്യൻ ഇ ടി നീലകണ്ഠൻ മൂസ് ആവശ്യമുന്നയിച്ചു. മരുന്നുനിർമാണം ദുരുപയോഗിക്കപ്പെടുന്ന സാഹചര്യമുള്ളതുകൊണ്ടാണ് നിയന്ത്രണങ്ങൾ. ആയുർവേദ മരുന്നുകൾക്കു മാത്രമായി പ്രത്യേക ഡ്രഗ്‌സ് കൺട്രോൾ വിഭാഗം വേണമെന്ന ആവശ്യം പരിശോധിക്കും.

വിദേശരാജ്യങ്ങളിലേക്ക് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കൂട്ടത്തോടെ ചേക്കേറുന്നുണ്ടെന്നും ഇവരെ നാട്ടിൽ ആകർഷിച്ചുനിർത്താൻ എന്തു ചെയ്യാമെന്ന് സർക്കാർ ആലോചിക്കണമെന്നുമായിരുന്നു മണ്ണുത്തി ഓർത്തഡോക്‌സ് സഭ ബിഷപ്‌ ഡോ. യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപോലീത്താ ആവശ്യപ്പെട്ടത്. വിദ്യാർഥികൾ പഠനത്തിനായി സംസ്ഥാനം വിട്ട്‌ പുറത്തുപോകുന്നതിൽ വലുതായി വേവലാതിപ്പെടേണ്ടതില്ല. നാം വളർന്നുവന്ന സാഹചര്യം അല്ല പുതിയ തലമുറയുടേത്. ലോകം അവരുടെ കൈക്കുമ്പിളിലാണ്‌. അതുകൊണ്ടുതന്നെ വിദേശത്ത് പോയി പഠിക്കാൻ അവർക്ക് താൽപ്പര്യം കാണും. അവരുടെ അഭിപ്രായങ്ങൾക്കൊപ്പം രക്ഷിതാക്കൾ നിൽക്കുകയാണ് വേണ്ടത്. നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നാം നോക്കേണ്ടത്.

കോളേജുകളിലും യൂണിവേഴ്സിറ്റികളിലും സൗകര്യം വർധിപ്പിക്കുക, ക്യാമ്പസ്‌ എല്ലാ സമയത്തും വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ സാധിക്കുക… അങ്ങനെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മികവ് പുറത്തറിഞ്ഞാൽ വിദ്യാർഥികൾ ഇങ്ങോട്ടുതന്നെ വരും. ആ രീതിയിലുള്ള മാറ്റങ്ങളാണ്‌ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്നത്. അതിന്റെ ഫലം കണ്ടുതുടങ്ങിയതിന്റെ തെളിവാണ് കേരള യൂണിവേഴ്സിറ്റിക്ക്‌ ലഭിച്ച എ + + ഉന്നത ഗ്രേഡ്. വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കാനായി അന്താരാഷ്ട്ര ഹോസ്റ്റൽ സമുച്ചയം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പാഠ്യപദ്ധതി പരിഷ്‌കരണം സർക്കാർ ഒരു നയമായി അംഗീകരിച്ചിട്ടുണ്ട്.

ALSO READ: 1000 ചെലവാക്കി 30 മിനിറ്റ് കാത്തിരുന്ന് കിട്ടിയത് രണ്ട് ദോശയും ഇഡ്ഡലിയും; സ്ഥലത്തിനാണോ പണം നൽകിയതെന്ന് സോഷ്യൽ മീഡിയ

മതനിരപേക്ഷ സാംസ്‌കാരിക ഇടങ്ങൾ ചുരുങ്ങുന്നതിന് പരിഹാരമായി ജില്ലാതലത്തിൽ സാംസ്‌കാരിക കേന്ദ്രങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ ഉന്നയിച്ചു. ഇത് സർക്കാർ പദ്ധതിയാണെന്നും പ്രാവർത്തികമാക്കാനുള്ള നടപടികൾ ആലോചിക്കാമെന്നും അതിനു മറുപടി നൽകി. അഭ്യസ്തവിദ്യരായ ഭിന്നശേഷിക്കാർക്ക് അതതു മേഖലയിൽ തൊഴിലുറപ്പ് നൽകണമെന്ന് അയ്യന്തോൾ സ്വദേശി വിഷ്ണുപ്രസാദിന്റെ ആവശ്യത്തോട് ഭിന്നശേഷി വിഭാഗക്കാർക്ക് അർഹിക്കുന്ന സംവരണം സർക്കാർ നടപ്പാക്കുന്നത് തുടരുമെന്നും മാന്യമായ തൊഴിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രതികരിച്ചു. തൃശൂർ ജില്ലയിലെ പര്യടനം വ്യാഴാഴ്ച ചാലക്കുടിയിലെ ബഹുജന സദസ്സോടെ പൂർത്തിയാകും. നവകേരള സദസ്സ് പാതിവഴി താണ്ടിയിരിക്കുന്നു.

നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News