“അദ്ദേഹത്തിന് നയപ്രഖ്യാപനം വായിക്കാൻ സമയമില്ല, ഒന്നര മണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ട്”; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് മുഖ്യമന്ത്രി

ഗവർണർ സ്വീകരിക്കുന്നത് പ്രത്യേക നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് പറയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക രീതിയിലാണ് ഗവർണർ കാര്യങ്ങൾ നടപ്പാക്കി പോകുന്നത്. അധികാര സ്ഥാനത്തിരിക്കുന്നവർ ആരായാലും അവർക്ക് നേരെ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ സ്വരങ്ങൾ ഉയർന്നേക്കാം. അവരോട് അധികാരസ്ഥാനത്ത് ഇരിക്കുന്നവർ സ്വീകരിക്കേണ്ട നിലപാട് എന്താണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയായ ശേഷം തനിക്കും വിവിധ രീതിയിൽ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. സംസ്ഥാനത്തോ രാജ്യത്തോ അധികാര സ്ഥാനത്തിരിക്കുന്നയാൾ പൊലീസ് സ്വീകരിക്കുന്ന നടപടി വീക്ഷിക്കാൻ അവിടെ ഇറങ്ങുന്ന നടപടി മുമ്പെങ്ങും ഉണ്ടായിട്ടില്ല.

Also Read; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനം, കേന്ദ്രം ഗവർണറെ അടിയന്തിരമായി തിരിച്ചു വിളിക്കണം; ഇ പി ജയരാജൻ

ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്ന് അദ്ദേഹത്തിന് തന്നെ അറിയാം. പോലീസ് നിർവഹിക്കേണ്ട ഡ്യൂട്ടി പോലീസ് ചെയ്യുമല്ലോ. പ്രതിഷേധക്കാർക്ക് നേരെ നിയമ നടപടിയും പോലീസ് സ്വീകരിക്കും. അതിനുവേണ്ടി അധികാര സ്ഥാനത്ത് ഇരിക്കുന്നവർ പറഞ്ഞു ചെയ്യിപ്പിക്കേണ്ട കാര്യമുണ്ടോ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. താൻ പറയുന്നതുപോലെ പൊലീസ് നടപടി സ്വീകരിക്കണം എന്നും, പൊലീസ് തന്റെ കൂടെ വരണ്ട എന്നും ഏതെങ്കിലും ഗവർണർ പറയുന്നത് കണ്ടിട്ടുണ്ടോ. സിആർപിഎഫിന് ഗവർണറുടെ സുരക്ഷ കൈമാറിയത് വിചിത്രമായ കാര്യമാണ്. സംസ്ഥാനത്തിന്റെ ഏറ്റവും ഉയർന്ന സുരക്ഷയിലാണ് അദ്ദേഹം പോകുന്നത്, ആ സുരക്ഷ വേണ്ട എന്നാണ് അദ്ദേഹം പറയുന്നത്. കേന്ദ്ര സുരക്ഷ കൊണ്ട് എന്താണ് പ്രത്യേകത എന്ന് അറിയില്ല. അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ നേരിട്ട് ഇറങ്ങി പ്രവർത്തിക്കാൻ സിആർപിഎഫിന് കഴിയില്ല.

നാട്ടിൽ എഴുതപ്പെട്ട ഒരു നിയമ വ്യവസ്ഥയുണ്ട്. ഏത് അധികാര സ്ഥാനവും വലുതല്ല അതിനു മുകളിലാണ് നിയമം എന്നതാണ് മനസ്സിലാക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ സ്വയം വിവേകം കാണിക്കുക എന്നതാണ് പ്രധാനം. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന ആരായാലും ജനാധിപത്യ മര്യാദ, പക്വത, വിവേകം എന്നിവ കാണിക്കണം. ഏതെങ്കിലും കാലത്ത് അധികാര സ്ഥാനത്ത് ഇങ്ങനെ ഒരാളെ ഈ കേരളം കണ്ടിട്ടില്ല.

Also Read; നവകേരള സദസ് ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന ഒന്നായിരുന്നു,ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരും; മുഖ്യമന്ത്രി

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തെയും മുഖ്യമന്ത്രി പരാമർശിച്ചു. നയപ്രഖ്യാപന പ്രസംഗം ഗവർണർ എന്താണ് കാണിച്ചതെന്നും, കേരളത്തോടുള്ള ഒരുതരം വെല്ലുവിളി ആണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോടുള്ള അവഹേളനമായിരുന്നു അത്. നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയമില്ലാത്ത ഗവർണർക്ക് ഒന്നരമണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ട്. എഫ്ഐആർ ഇടണമെന്നായിരുന്നു കുത്തിയിരിപ്പിന്റെ ആവശ്യം. പ്രതിപക്ഷ നേതാവും ഗവർണറും പറഞ്ഞത് ഒരേ രീതിയിലെന്നും മുഖ്യമന്ത്രി പരാമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News