
ലോകം ഇന്ന് ആശ്ചര്യത്തോടെയാണ് കേരളത്തെ നോക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ മിക്കതും നടപ്പിലാക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽ ഡി എഫ് അധികാരത്തിൽ എത്തുന്ന സമയം പൊതു വിദ്യാഭ്യാസവും ആരോഗ്യ മേഖലയും മനോവിഷമമുണ്ടാക്കുന്ന തരത്തിൽ തകർന്നു കിടക്കുകയായിരുന്നു. ഇപ്പോൾ ഏറ്റവും മെച്ചപ്പെട്ട പൊതുവിദ്യാഭ്യാസ മേഖല നമ്മുടേതാണെന്ന് നീതി ആയോഗ് സാക്ഷ്യപ്പെടുത്തിയെന്നും. കോവിഡിന് മുന്നിൽ മുട്ടുകുത്തി വീഴാത്ത പ്രദേശമായിരുന്നു നമ്മുടെ നാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാത വികസനത്തിൽ നാടിന്റെ ആവശ്യത്തിനൊപ്പം നിൽക്കാൻ യുഡിഎഫ് സർക്കാരിന് സാധിച്ചില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. 45 മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ തീരുമാനിച്ചപ്പോൾ അത് തടസപ്പെടുത്താൻ ആഗ്രഹിച്ചവർക്കൊപ്പം അന്നത്തെ സർക്കാർ നിന്നുവെന്നും അതാണ് ദേശീയ പാത വികസനം അന്ന് തടസപ്പെടാൻ കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: എ രാജക്ക് എംഎൽഎ ആയി തുടരാം: ദേവികുളം തെരഞ്ഞെടുപ്പ് വിജയം ശരിവച്ച് സുപ്രീം കോടതി
കേരളത്തോട് ശത്രുതാ സമീപനം സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനേയും മുഖ്യമന്ത്രി വിമർശിച്ചു. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം സഹായിച്ചില്ലെന്നും. ഭരണഘടന പ്രകാരം കിട്ടേണ്ടത് പോലും നൽകാൻ കേന്ദ്രം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്രത്തിന്റെ ഈ സമീപനം കണ്ട് വിഷമിച്ച് തലയിൽ കൈയ്യും വെച്ചിരിക്കുകയല്ല സർക്കാർ ചെയ്തതെന്നും എല്ലാത്തിനെയും അതിജീവിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകം ഇന്ന് അത്ഭുതത്തോടെയാണ് കേരളത്തിലേക്ക് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശത്രുതാ സമീപനം സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷത്തെയും മുഖ്യമന്ത്രി വിമർശിച്ചു. നവകേരളം എന്നത് ഇപ്പോൾ സങ്കൽപ്പമല്ലെന്നും അത് യാഥാർഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here