
നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന മാറ്റം ജനങ്ങൾ അറിയരുത് എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൻറെ ഭാഗമാണ് കേരളം കടക്കെണിയിലാണ് എന്ന തരത്തിലെ പ്രചരണം. രാജ്യത്ത് കടത്തിന്റെ അനുപാതം കേരളത്തിലാണ് കുറവ്. കേന്ദ്ര അവഗണനയെ വെള്ളപൂശിയാണ് സംസ്ഥാന സർക്കാരിനെതിരെ ചിലർ പ്രചരണം നടത്തുന്നതെന്നും ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചു. വാർഷികാഘോഷത്തിന്റെ സമാപനം വൈകിട്ട് പുത്തരിക്കണ്ട മൈതാനത്ത് നടക്കും. സമ്മേളനത്തിൽ സർക്കാരിൻറെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പുറത്തിറക്കും.
രണ്ടാം പിണറായി സർക്കാരിൻറെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം ജില്ലയിലെ പൗര പ്രമുഖരുടെ യോഗം ചേർന്നത്. പരിപാടിയുടെ ആമുഖ പ്രസംഗത്തിൽ 2016 മുതൽ 2025 വരെ കേരളത്തിൽ ഉണ്ടായ മാറ്റം മുഖ്യമന്ത്രി വിശദീകരിച്ചു. ഒപ്പം എൽഡിഎഫ് സർക്കാരിനെ കടന്ന് ആക്രമിക്കുക എന്ന ചിലരുടെ ഗൂഢ നീക്കത്തെയും മുഖ്യമന്ത്രി വിമർശിച്ചു.
വിവേചനപരമായാണ് കേന്ദ്രസർക്കാർ കേരളത്തോട് പെരുമാറുന്നത്. വായ്പകൾക്ക് ഗ്യാരണ്ടി നൽകുന്നതുമായി ബന്ധപ്പെട്ട് 3300 കോടിയുടെ കുറവുകൂടി കേന്ദ്രം വരുത്തിയിട്ടുണ്ട്. അതിനെതിരെ കേരളം ശബ്ദമുയർത്തുമ്പോൾ അതിൻറെ കൂടെ നിൽക്കുകയാണ് കേരളത്തോട് താല്പര്യം ഉള്ളവർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു
സർവതല സ്പർശിയായ വികസനമാണ് കേരളത്തിൽ നടപ്പാക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഇനിയും ചെയ്തുതീർക്കാൻ നിരവധിയുണ്ട്. അതിനാകും വരുന്നവർഷം പ്രാധാന്യം നൽകുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട 500 പേരാണ് യോഗത്തിൽ പങ്കെടുത്തത്. വൈകീട്ട് ബഹുജന റാലിയോടെ പുത്തരിക്കണ്ടം മൈതാനത്താണ് വാർഷികാഘോഷങ്ങളുടെ സമാപനം നടക്കുക.
സമാപന സമ്മേളനത്തിൽ കഴിഞ്ഞ ഒരു വർഷത്തെ സർക്കാരിൻറെ പ്രവർത്തന അവലോകനമായ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പുറത്തിറക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

