കേരളത്തിന്റെ കായിക മേഖലയുടെ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍; മുഖ്യമന്ത്രി

കേരളത്തിന്റെ കായിക മേഖലയുടെ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യന്‍ ​ഗെയിംസിൽ പങ്കെടുത്ത കേരളതാരങ്ങളേയും മെഡല്‍ ജേതാക്കളേയും പരിശീലകരേയും ആദരിക്കുന്നതിന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായിട്ടാണ് ഒളിംപിക്സ് അടക്കമുള്ള വേദികളില്‍ നേട്ടം കൊയ്ത ചരിത്രമുള്ള കേരളത്തിന്റെ കായിക മേഖലയുടെ പ്രതാപം തിരിച്ചു പിടിക്കാനുള്ള സമഗ്ര കായിക നയം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ യശസ്സ് ആഗോള തലത്തില്‍ ഉയര്‍ത്തിയവരാണ് കായിക താരങ്ങൾ, ഇതുവഴി നമ്മുടെ നാടിന്റെ കായികമേഖലയെ കുറിച്ചു മാത്രമല്ല, നമുക്ക് മികവ് പ്രകടിപ്പിക്കാന്‍ കഴിയുന്ന മറ്റെല്ലാ മേഖലകളെക്കുറിച്ചും ലോകം അറിയുന്ന സ്ഥിതിവന്നു. ഈ നിലയില്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഏഷ്യന്‍ ഗെയിംസ് താരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.കായിക താരങ്ങളെ എപ്പോഴും അനുഭാവപൂര്‍വ്വം പരിഗണിച്ച സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ:സഞ്ചാരികൾക്ക് സന്തോഷം; പൊന്മുടിയും മറ്റ് അടച്ചിട്ടിരുന്ന ടൂറിസം കേന്ദ്രങ്ങളും നാളെ തുറക്കും

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 703 കായിക താരങ്ങള്‍ക്കാണ് സര്‍ക്കാര്‍ സ്പോര്‍ട്സ് ക്വോട്ട മുഖേന നിയമനം നല്‍കിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 65 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. 2015-2019 കാലയളവിലെ സ്പോര്‍ട്സ് ക്വോട്ട നിയമന നടപടികള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. അഞ്ചു വര്‍ഷത്തെ റാങ്ക് ലിസ്റ്റില്‍ നിന്ന് 249 പേര്‍ക്ക് നിയമനം നല്‍കാന്‍ കഴിയും. ഇതിനു പുറമെയാണ് പൊലീസിലും കെഎസ്ഇബിയിലുമുള്ള നിയമനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.ഓരോ പഞ്ചായത്തിലും കളിക്കളം ഉറപ്പാക്കുന്നതടക്കമുള്ള പദ്ധതികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. തദ്ദേശ തലങ്ങളിലെ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനും കായിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും നടപടികള്‍ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി .

ALSO READ:ടൂറിസത്തിന് പുത്തനുണർവുമായി ഇന്‍വെസ്റ്റേഴ്സ് മീറ്റ്; ഉദ്ഘാടനം നവംബര്‍ 16 ന്

ചടങ്ങില്‍ 10 ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളും പങ്കെടുത്ത 33 താരങ്ങളും പരിശീലകരും ആദരം സ്വീകരിച്ചു. ചടങ്ങില്‍ മന്ത്രിമാരായ കെ. എന്‍ ബാലഗോപാല്‍, ജി. ആര്‍. അനില്‍, കെ. കൃഷ്ണന്‍കുട്ടി, എ. കെ ശശീന്ദ്രന്‍, പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, പ്രൊഫ. ആര്‍. ബിന്ദു, ആന്റണി രാജു, ജെ. ചിഞ്ചു റാണി, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News