
കർണാടകയിലെ ചിക്കമംഗളൂരുവിൽ മരണപ്പെട്ട ശ്രീനന്ദയുടെ മൃതദേഹം രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ
10.00 മണി വരെ പൊതുദർശനം ഉണ്ടാകും. സംസ്കാര ചടങ്ങുകൾ 10.30 ഓടെ ആരംഭിക്കുമെന്നാണ് വിവരം.
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്ത് ഏറ്റ ഗുരുതര പരിക്കാണെന്ന് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. ശരീരത്തിൽ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. പരിക്കുകൾ വീഴ്ച മൂലമുണ്ടായതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ചിക്കമംഗളൂരുവിൽ വച്ച് നാലുദിവസം മുൻപ് കാണാതായ ശ്രീനന്ദയുടെ മൃതദേഹം നാലാം ദിവസത്തെ തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാരയിൽ നിന്ന് 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Also Read; ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്. ചൊവ്വാഴ്‌ച വൈകിട്ട് കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവിൽ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധാൻ ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്.ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികൾക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു.
സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സ്‌പെഷ്യൽ ഫോഴ്‌സാണ് തിരച്ചിൽ നടത്തിയത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകളും ഉപയോഗിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

