
മധ്യപ്രദേശിലെ റൈസൻ ജില്ലയിൽ നടന്ന കൊലപാതകക്കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചത് പത്ത് വയസ്സുകാരൻ്റെ രക്തം പുരണ്ട നോട്ടുബുക്ക്. പഴയ കാമുകൻ്റെ സഹായത്തോടെ പുതിയ കാമുകനെ കൊലപ്പെടുത്തിയവരാണ് പൊലീസിൻ്റെ പിടിയിലായത്.
മെയ് 7ന് ആണ് കേസിനാസ്പദമായ സംഭവം. ഭോപ്പാൽ – ജബൽപൂർ ഹൈവേയിലെ സിർവാര പാലത്തിന് താഴെ കൈകാലുകൾ കെട്ടി, വായ ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെത്തി. ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ആരാണെന്ന് മനസിലാക്കുന്നതിനായി തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടയാളുടെ ശരീരം അഴുകിയ നിലയിലായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഒരു ചെറിയ ബാഗ് മാത്രമാണ് ലഭിച്ചത്. അതിനകത്ത് ഒരു റഫ് നോട്ട് മാത്രമാണ് ലഭിച്ചത്. എന്നാൽ അതിൽ നിന്നും മുഴുവൻ കേസും പൊലീസ് തെളിയിക്കുകയായിരുന്നു.
കുട്ടിയുടെ നോട്ടുബുക്കിൽ വിവിധ വിഷയങ്ങൾ എഴുതിയിരുന്നതായും അത് ട്യൂഷൻ ക്ലാസ് നോട്ടുബുക്കാണെന്ന് പൊലീസ് മനസിലാക്കി. എന്നാൽ തിരിച്ചറിയാനായി പേരോ മേൽവിലാസമോ ഉണ്ടായിരുന്നില്ല. ആ നോട്ടിൽ ഒരു ട്യൂഷൻ ടീച്ചറുടെ ഒപ്പും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഈ നോട്ടുബുക്കിന്റെ ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ഒരു സ്വകാര്യ ട്യൂഷൻ ടീച്ചർ ആ ഒപ്പുകൾ തന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു.
ഇതുവഴി പൊലീസ് കുട്ടിയുടെ വീട്ടിലെത്തിയെങ്കിലും കുടുംബം അവിടെ നിന്നും താമസം മാറിപ്പോയിരുന്നു. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഉജ്ജയിനിൽ വെച്ച് പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. നോട്ടുബുക്കിലെ രക്തക്കറകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതോടെ പ്രതികൾ കുറ്റം സമ്മതിച്ചു.
രാജസ്ഥാൻ സ്വദേശിയായ വീർ ജാട്ട് (പപ്പു) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. യുവതിയുടെ പഴയ കാമുകനായ അരുൺ പട്ടേലിന്റെയും സുഹൃത്ത് ഹർനാം സിംഗ് കിരാറിന്റെയും സഹായത്തോടെ പുതിയ കാമുകനായ പപ്പുവിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത യുവതിയുടെ മകന്റെ നോട്ടുബുക്കാണ് ഈ കേസിൽ നിർണായക തെളിവായി മാറിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

