ഇസ്രയേല്‍ ആക്രമണം; ഗാസയില്‍ ഇതുവരെ പൊലിഞ്ഞത് 2700 കുരുന്നുജീവനുകള്‍, ദിവസവും കൊല്ലപ്പെടുന്നത് നൂറുകണക്കിന് കുഞ്ഞുങ്ങള്‍

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 2700 കുഞ്ഞുങ്ങളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 5364 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദിവസവും നാനൂറിലധികം കുഞ്ഞുങ്ങളാണ് ഗാസയില്‍ കൊല്ലപ്പെടുന്നത്. ഇസ്രയേലിന്റെ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നതിനു പുറമെ ഭക്ഷണവും വെള്ളവും കിട്ടാതെയും ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെയും ഗാസയില്‍ കുഞ്ഞുങ്ങള്‍ മരിക്കുകയാണ്.

ഗാസയ്ക്കു പുറമെ വെസ്റ്റ്ബാങ്കിലും 28 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി. 160 കുട്ടികള്‍ക്ക് പരിക്കേറ്റു. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ടു പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ‘കുഞ്ഞുങ്ങളുടെ നിലവിളികള്‍ നമ്മുടെ ധാര്‍മികതയ്ക്കുമേല്‍ ഏറ്റ കളങ്കമാണ്’– ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സിയായ യുനിസെഫിന്റെ മധ്യപൗരസ്ത്യദേശത്തെ മേഖലാ ഡയറക്ടര്‍ അദെല്‍ ഖോഡര്‍ പറഞ്ഞു.

ഹമാസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യുംവരെ ആക്രമണം തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇസ്രയേല്‍. ഗാസയിലെ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 6504 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read : ഇസ്രയേലിന്റെ വ്യോമാക്രമണം; അല്‍ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ ഭാര്യയും മകളും മകനും കൊല്ലപ്പെട്ടു

ഇസ്രയേലിന്റെ ആക്രമണത്തില്‍ നിരവധി സ്‌കൂളുകളും ആശുപത്രികളും തകര്‍ക്കപ്പെട്ടു. ഇന്ധനമില്ലാത്തതിനാല്‍ ഭൂരിഭാഗം ആശുപത്രികളുടെയും പ്രവര്‍ത്തനം നിലച്ചു. ഇന്ധനം വൈകിയാല്‍ ആശുപത്രികളില്‍ ചികിത്സയിലുള്ള ഏഴായിരത്തോളം പേരുടെ ജീവന്‍ തുലാസിലാകും. ഇതില്‍ നവജാത ശിശുക്കളുമുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടലാണ് യുനിസെഫ് ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നത്.

അതേസമയം ഇസ്രായേല്‍ വ്യോമാക്രമണം ശക്തമായി തുടരുമ്പോള്‍ കരുതല്‍ ഇന്ധനവും തീര്‍ന്ന് വൈദ്യുതിയില്ലാതെ ഗാസയിലെ ആശുപത്രികള്‍ പൂര്‍ണ സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അശ്‌റഫ് അല്‍ ഖുദ്‌റ അറിയിച്ചു. അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ ഗാസ കൂട്ടമരണത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Also Read : കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് നല്‍കി ഇന്ത്യ

ഇന്ധനക്ഷാമം രൂക്ഷമായതോടെ ഗാസയിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ.യും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ധനമില്ലാത്തതിനാല്‍ ഗാസയിലെ 35 ആശുപത്രികളില്‍ 15-ഉം പൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. എന്നാല്‍ ഹമാസിനോട് ഇന്ധനം ചോദിക്കൂവെന്നാണ് യുഎന്നിന് ഇസ്രയേല്‍ സൈന്യം മറുപടിനല്‍കിയത്.

ഇന്ധനം കിട്ടിയില്ലെങ്കില്‍ ഗാസയിലെ ജീവിതം പൂര്‍ണമായും സ്തംഭിക്കും. ആരോഗ്യസംവിധാനങ്ങളുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനവും നിലയ്ക്കുന്നത് ഗാസയെ വീണ്ടും ദുരന്തത്തിലെത്തിക്കുമെന്നാണ് സന്നദ്ധസംഘടനകളുടെ മുന്നറിയിപ്പ്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പുനല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News