റഷ്യക്ക് മുന്നില്‍ സമാധാന പദ്ധതി അവതരിപ്പിച്ച് ചൈന

യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യക്ക് മുന്നില്‍ സമാധാന പദ്ധതി അവതരിപ്പിച്ച് ചൈന. ചൈനീസ് മധ്യസ്ഥ നീക്കത്തില്‍ റഷ്യക്ക് തുറന്ന മനസ്സെന്നും യുക്രൈനുമായി ചര്‍ച്ചക്ക് തയ്യാറെന്നും ഷി ജിന്‍ പിങുമായുള്ള ചര്‍ച്ചക്കിടെ വ്‌ലാഡ്മിര്‍ പുടിന്‍. ചൈനയുടെ സമാധാന പദ്ധതി കൂടുതല്‍ ചര്‍ച്ചക്ക് വഴിതുറക്കുമെന്ന് സൂചന. എന്നാല്‍ ചൈനീസ് പരിശ്രമം തട്ടിപ്പാണെന്നാണ് അമേരിക്കന്‍ വ്യാഖ്യാനം.

റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചൈനീസ് ഇടപെടലിന്റെ ഭാഗമായാണ് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ ത്രിദിന മോസ്‌കോ സന്ദര്‍ശനം. നുക്കാവോ വിമാനത്താവളത്തില്‍ റഷ്യന്‍ സര്‍ക്കാരിന്റെ സ്വീകരണം ഏറ്റുവാങ്ങിയ ചൈനീസ് പ്രസിഡന്റ് ആദ്യദിവസം തന്നെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാട്മിര്‍ പുടിനുമായി ചര്‍ച്ച നടത്തി. റഷ്യയും ചൈനയുമായുള്ള സഹകരണം ലോകക്രമത്തെ അടിവരയിടുന്നു എന്നായിരുന്നു പുടിന്റെ പ്രതികരണം.

ചൈനയുടെ സമാധാന പദ്ധതിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്നും യുക്രൈനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പുടിന്‍ ഷിയോട് വ്യക്തമാക്കി. ചൈന മുന്നോട്ട് വെച്ച സമാധാന പദ്ധതിയുടെ ഭാഗമാകാമെന്ന് റഷ്യ സമ്മതിച്ചതോടെ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കാനാകും ചൈനയുടെ അടുത്ത പരിശ്രമം. നാറ്റോ സഖ്യം യുക്രൈനൊപ്പം യുദ്ധ പക്ഷത്ത് നില്‍ക്കുമ്പോള്‍ യുദ്ധത്തില്‍ പക്ഷമില്ലാത്ത ചൈനയുടെ ഇടപെടല്‍ മാതൃകയാകുകയാണ്.

എന്നാല്‍ ചൈനയുടെ സമാധാന പദ്ധതി തട്ടിപ്പാണെന്നാണ് അമേരിക്കയുടെ വ്യാഖ്യാനം. യുക്രൈനില്‍ തുടരുന്ന റഷ്യന്‍ സൈന്യത്തിന് അനുകൂലമാണ് ചൈനയെന്നും ചൈനയുടെ നീക്കം വിശ്വസിക്കരുതെന്നുമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രതികരണം. അമേരിക്ക യുക്രൈന് 35 കോടി ഡോളറിന്റെ സൈനിക സഹായവും പ്രഖ്യാപിച്ചു.

അതേസമയം, അന്താരാഷ്ട്ര നീതിന്യായ കോടതി പുടിനെ യുദ്ധക്കുറ്റവാളിയാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച നടപടിയില്‍ തിരികെ കേസ് നല്‍കാനാണ് റഷ്യയുടെ നീക്കം. ഐസിസിയുടെ ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും നിയമ വിരുദ്ധമായാണ് ഇടപെട്ടതെന്നാണ് റഷ്യയുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News