
ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരെ സ്ഥിരമായി പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം ആരംഭിച്ചിട്ട് 110 ദിവസമാണ് ആയതെന്നും അതിൽ 70 ദിവസവും മഴയായിരുന്നെന്നും ചൂണ്ടിക്കാട്ടി സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. അതിന്റെതായ പ്രതിസന്ധിയുണ്ടായെങ്കിലും അതെല്ലാം മറികടന്ന് നിര്‍മാണം ദ്രുതഗതിയിൽ നടക്കുകയാണ്. എസ്റ്റേറ്റ് ഉടമകൾ കൊടുത്ത കേസിനെ തുടർന്നുള്ള കോടതി വ്യവഹാരങ്ങളാണ് ഇത്ര വൈകാൻ കാരണമായത്.
മനോഹരമായ മാതൃകാ വീടാണ് ടൗണ്‍ഷിപ്പിൽ പൂർത്തിയായത്. മറ്റ് വീടുകളും താമസംവിനാ പൂര്‍ത്തീകരിക്കും. മറ്റുള്ള വീടുകളുടെ ഫൗണ്ടേഷന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇന്നും ജോലി നടക്കുകയാണ്.
ദുരന്തത്തെ പോലും രാഷ്ട്രീയപ്രേരിതമായാണ് യു ഡി എഫ് കാണുന്നത്. കോണ്‍ഗ്രസ് സ്ഥലം പോലുമെടുത്തില്ല. മുസ്ലിം ലീഗ് ആപ്പിലൂടെ ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിച്ച് വീട് നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍, വീടിനായി എടുത്തത് തോട്ടഭൂമിയാണ്. സെൻ്റിന് 15,000- 20,000 രൂപ വിലയുള്ള ഭൂമിയാണ് 1.25 ലക്ഷത്തിന് വാങ്ങിയത്. ജനങ്ങളുടെ പണമാണ്, ലീഗ് ഓഫീസിലെ പണമല്ല അത്. യൂത്ത് കോണ്‍ഗ്രസിൻ്റെ വയനാട് ഫണ്ടിലെ അഴിമതി പറയുന്നത് സി പി ഐ എമ്മുകാരല്ല. അവരുടെ സംഘടനയിലെ ആള്‍ക്കാര്‍ തന്നെയാണെന്നും കെ റഫീഖ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ദുരന്തബാധിതരെ സമാനതകളില്ലാത്ത വിധം ചേര്‍ത്തുനിര്‍ത്തി. ചില കുടുംബങ്ങളില്‍ മൂന്ന് പേര്‍ക്ക് വരെ പ്രതിദിനം 300 രൂപ നല്‍കി. പുനരധിവാസത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയത് ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലമാണ്. ജില്ലാ ആസ്ഥാനമായ കല്പറ്റയുടെ ഹൃദയഭാഗത്താണ് അത്. വെറും വീടല്ല നിര്‍മിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള മാതൃകാ ടൗണ്‍ഷിപ്പാണ്.
ഈ ഘട്ടത്തിലും സര്‍ക്കാരിനെ ഇകഴ്ത്തിക്കാണിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. കേന്ദ്രം നയാപൈസ നല്‍കാതെ ദുരന്തബാധിതരോട് മനുഷ്യപ്പറ്റില്ലാതെ പെരുമാറുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കുന്നുമുണ്ട്. രാജ്യം കണ്ട വലിയ ദുരന്തമായിട്ടും ചില്ലിക്കാശ് നല്‍കിയില്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും കെ റഫീഖ് ഓർമിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

