
സിഎസ്‌ഐ സഭാ തര്‍ക്കത്തില്‍ നിര്‍ണായക ഇടപ്പെടലുമായി സുപ്രീം കോടതി. സിഎസ്‌ഐ സിനഡിനെ പുറത്താക്കിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി.
2023 ജനുവരിയില്‍ നടന്ന സിഎസ്‌ഐ സിനഡ് തെരഞ്ഞെടുപ്പ് അസാധുവാക്കിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. ബിഷപ്പ് ധര്‍മരാജ് റസാലത്തെ മോഡറേറ്റര്‍ പദവിയില്‍ നിന്ന് അയോഗ്യനാക്കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
റസാലത്തിന്റെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു.വിരമിക്കാന്‍ ചുരുങ്ങിയത് മൂന്നുവര്‍ഷമെങ്കിലും വേണം എന്ന വ്യവസ്ഥ അഡ്മിനിസ്‌ട്രേറ്റര്‍ തിരഞ്ഞെടുപ്പില്‍ പാലിച്ചില്ല എന്നും കോടതി വ്യക്തമാക്കി. സിനഡ് ഭാരവാഹികളുടെ അടക്കം തെരഞ്ഞെടുപ്പ് നടന്നത് നിയമപ്രകാരമാണെന്നും സുപ്രീംകോടതി അറിയിച്ചു. ഈ സാഹചര്യത്തില്‍ ഭാരവാഹികള്‍ക്ക് തുടരാനാകും.
സിഎസ്‌ഐ സഭയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ ഡിവിഷന്‍ ബെഞ്ച് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച രണ്ടു മുന്‍ ജഡ്ജിമാര്‍ക്ക് ചുമതല കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഈ നടപടിയും സുപ്രീംകോടതി റദ്ദാക്കി.
സഭയിലെ പുരോഹിതന്മാരുടെ വിരമിക്കല്‍ പ്രായം അറുപത്തിയേഴിൽ നിന്ന് എഴുപത് ആക്കിയതടക്കമുള്ള ഭരണഘടന ഭേദഗതികളും കോടതി മരവിപ്പിച്ചു. കേസില്‍ റസാലത്തിനൊപ്പം സഭയിലേക്ക് തെരഞ്ഞെടുത്ത മറ്റുള്ളവര്‍ക്ക് അനൂകൂല നിലപാടാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായതെങ്കിലും ധര്‍മ്മരാജ റസാലത്തിന് കനത്ത തിരിച്ചടിയാണ് ഉത്തരവ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here