
മഹാരാഷ്ട്രയിൽ തൊഴിലിടങ്ങളിലെ പ്രവർത്തിസമയം 10 മണിക്കൂറായി വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സി ഐ ടി യു. തൊഴിലാളികൾ പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയ എട്ടു മണിക്കൂർ ജോലിസമയം എന്ന അവകാശം തകർക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി ആർ കൃഷ്ണൻ വ്യക്തമാക്കി.
ഗുജറാത്തും ഉത്തർപ്രദേശും പിന്തുടർന്ന് മഹാരാഷ്ട്രയിലും സമാനമായ തൊഴിൽനയം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിൻറെ വ്യവസായ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിൽ തൊഴിൽ മേഖലയിൽ പണിയെടുക്കുന്നവരുടെ പ്രവർത്തി സമയം വർദ്ധിപ്പിക്കണമെന്നത് സംസ്ഥാനത്തെ വ്യവസായ ഉടമകളുടെയും മുതലാളിമാരുടെയും ആവശ്യമാണ്. ഇത് അംഗീകരിക്കുന്ന നയമാണ് മഹായുതി സർക്കാർ നയം. എന്നാൽ മഹാരാഷ്ട്രയിലെ ട്രേഡ് യൂണിയൻ സംഘടനകൾ ഇത് അനുവദിക്കില്ല. സംസ്ഥാനത്തെ വ്യവസായ മേഖലയുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള ഇത്തരം നീക്കങ്ങൾ തൊഴിലാളി വിരുദ്ധമാണെന്നും, പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ തൊഴിലാളിവർഗം നേടിയെടുത്ത എട്ടുമണിക്കൂർ ജോലിസമയം എന്ന അവകാശം സംരക്ഷിക്കാൻ ട്രേഡ് യൂണിയനുകൾ ശക്തമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ഫാക്ടറികളിലെ ജോലിസമയം നിയമപരമായി നിശ്ചയിച്ചിട്ടുള്ള ഫാക്ടറീസ് ആക്ടിന്റെ വ്യവസ്ഥകൾ മറികടക്കാൻ അനുവദിക്കില്ലെന്നും, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ ജനാധിപത്യ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1886 മെയ് ഒന്നിന് അമേരിക്കയിലെ ചിക്കാഗോയിൽ എട്ടുമണിക്കൂർ ജോലിസമയത്തിനായി നടന്ന ചരിത്രപ്രസിദ്ധമായ തൊഴിലാളി സമരത്തിന്റെ പാരമ്പര്യം ഉൾക്കൊണ്ട തൊഴിലാളി സമൂഹം, ആ അവകാശം സംരക്ഷിക്കാൻ ഇന്നും ഉറച്ചുനിൽക്കുകയാണെന്നും പി.ആർ. കൃഷ്ണൻ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

