
ബിഹാറില്‍ സ്വന്തം വീടിന്റെ ടെറസില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനിയെ കുരങ്ങന്മാര്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് താഴെവീണ് മരിച്ചു. സംസ്ഥാനത്തെ സിവാന്‍ ജില്ലയിലെ മഘര്‍ ഗ്രാമത്തിലാണ് സംഭവം. പ്രിയ കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. തണുത്ത അന്തരീക്ഷമായതിനാല്‍ കുട്ടി പഠിക്കാന്‍ ടെറസിലെത്തിയതായിരുന്നു.
ദൃക്‌സാക്ഷികള്‍ പറയുന്നത്, ഒരു കൂട്ടം കുരങ്ങന്മാര്‍ കുട്ടിയെ ആക്രമിക്കുന്നത് കണ്ടെന്നാണ്. പേടിച്ച് അനങ്ങാന്‍ കഴിയാതെ നില്‍ക്കുകയായിരുന്നു പ്രിയ. കുരങ്ങന്മാരെ കണ്ടതും ഗ്രാമവാസികള്‍ ബഹളം വച്ചതോടെ കുട്ടി സ്റ്റെയറിനടുത്തേക്ക് ഓടാനുള്ള ധൈര്യം വീണ്ടെടുത്തു. എന്നാല്‍ കൂട്ടത്തിലെ ഒരു കുരങ്ങന്‍ ഉയര്‍ന്ന് ചാടി കുട്ടിയെ തള്ളിയിടുകയായിരുന്നു.
ALSO READ: കെ സുധാകരനുമായുള്ള ഏറ്റുമുട്ടൽ തിരിച്ചടി നേരിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ പ്രിയക്ക് ബോധം നഷ്ടമായി. തലയ്ക്ക് പിറകിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവേറ്റു. പെട്ടന്ന് തന്നെ മാതാപിതാക്കള്‍ കുട്ടിയെ സിവാന്‍ സാദര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ശരീരത്തിലുണ്ടായ പരുക്കുകളാണ് മരണകാരണമെന്നാണ് വിവരം.
സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും കുട്ടിയുടെ കുടുംബം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സമ്മതിച്ചില്ല. പൊലീസില്‍ പരാതി നല്‍കാനും അവര്‍ തയ്യാറായിട്ടില്ല. കുറച്ച് നാളായി പ്രദേശത്ത് കുരങ്ങന്മാരുടെ ശല്യം വര്‍ധിച്ചുവരികയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here