‘ഇൻസെന്റിവ്‌ ഉയർത്താത്ത കേന്ദ്രത്തിനെതിരെയാണോ അതോ മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനത്തിനെതിരെയാണോ ആശമാർ സമരം ചെയ്യേണ്ടത് ?’: മുഖ്യമന്ത്രി

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത് വളരെ ചെറിയ വിഭാഗം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 26,125 ആശാവര്‍ക്കര്‍മാരാണ് ആകെയുള്ളത്. 99 ശതമാനം ആശമാരും സമരത്തിലില്ല. അതായത് ബഹുഭൂരിപക്ഷവും ഫീല്‍ഡില്‍ സേവനത്തിലാണ്. അതിനാല്‍ തന്നെ സമരം ആരോഗ്യ മേഖലയെ ഒരുതരത്തിലും ബാധിക്കുന്നില്ല. ചെറിയ വിഭാഗമാണെങ്കിലും അവരോട് ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആകെ അഞ്ച് തവണ അവരോട് സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ആരോഗ്യ മന്ത്രി സമര സമിതിയുമായി 3 തവണ ചര്‍ച്ച നടത്തിയിരുന്നു. മൂന്നാമത്തെ പ്രാവശ്യം ഓണ്‍ലൈനായി ധനകാര്യ വകുപ്പ് മന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇത് കൂടാതെ എന്‍എച്ച്എം ഡയറക്ടറും 2 പ്രാവശ്യം ചര്‍ച്ച നടത്തിയിരുന്നു. തൊഴില്‍ മന്ത്രിയും സമരം നടത്തുന്ന ആശ പ്രവര്‍ത്തകരമമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ ഉന്നയിച്ച പല ആവശ്യങ്ങളില്‍ നടപ്പാക്കാന്‍ പറ്റുന്നത് പലതും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

ALSO READ: ‘ഒരു കാര്യം പറയുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം’; വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി

അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി 06/02/2025ന് ചര്‍ച്ച നടത്തിയിരുന്നു. ഇത് കൂടാതെ സമര സമിതിയുമായി മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടത്തിയിരുന്നു.

ആശ ഒരു കേന്ദ്രവിഷ്കൃത പദ്ധതിയാണ്. Accredited Social Health Activists (അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍) എന്നതാണ് ആശ. ഇവരെ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു തൊഴിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ല. 2005ലാണ് ഈ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഈ ഘട്ടത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആണ് ഉണ്ടായിരുന്നത്. എന്നാല്‍ അവര്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ സന്നദ്ധമായിരുന്നില്ല.

2006ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ് കേരളത്തില്‍ ആശ പദ്ധതി നടപ്പാക്കിയത്. 2007 ജനുവരിയിലാണ് ഉത്തരവ് ഇറങ്ങിയത്. ഈ പദ്ധതി ആരംഭിച്ച സമയത്ത് തീരദേശമേഖലയിലും ആദിവാസി മേഖലയിലും പ്രവര്‍ത്തിക്കാനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് നിരന്തരമായ ഇടപെടലിന്‍റെ ഫലമായാണ് കേരളം മുഴുവന്‍ ഇത് വ്യാപിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ ഇന്‍സെന്‍റീവ് തന്നെയാണ് ആശമാര്‍ക്ക് ഇന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.

അതേസമയം ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്‍കുന്ന സംസ്ഥാനമാണ് കേരളം. 2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആയിരം രൂപ മാത്രമാണ് ആശമാര്‍ക്ക് ഓണറേറിയമായി നിശ്ചയിച്ചിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2016 മുതല്‍ ഇതുവരെ 6000 രൂപയുടെ വര്‍ദ്ധനവാണ് ഓണറേറിയത്തില്‍ ആശമാര്‍ക്ക് നല്‍കിയത്. നിലവില്‍ 7,000 രൂപ ഓണറേറിയവും മറ്റ് ഇന്‍സെന്‍റീവുകളും ഉള്‍പ്പെടെ ഉദ്യേശ ലക്ഷ്യത്തോടെ ജോലി ചെയ്യുന്ന ഒരു ആശയ്ക്ക് 13000 രൂപ ഓണറേറിയവും ഇന്‍സെന്‍റീവും ലഭിക്കും. അതില്‍ കൂടുതല്‍ ലഭ്യമാകുന്ന ആശമാരുമുണ്ട്. അതില്‍ ഓണറേറിയവും ഇന്‍സെന്‍റീവുകളുടെ 40 ശതമാനവും ചേര്‍ത്ത് പതിനായിരത്തോളം രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ആയുഷില്‍ 1000 രൂപ ഒരു വിഭാഗം ആശമാര്‍ക്ക് ലഭിക്കുന്നുണ്ട്.

അപ്പോള്‍ ശരിക്കും ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെതിരായാണോ ഇതുവരേയും ഇന്‍സെന്‍റീവ് ഉയര്‍ത്താത്ത കേന്ദ്രത്തിനെതിരായാണോ സമരം ചെയ്യേണ്ടത്.

ഇപ്പോള്‍ ഈ സമര കോലാഹലം ഒക്കെ ഉണ്ടാവുന്നതിന് എത്രയോ മുന്‍പ് ആശമാരുടെ ഇന്‍സെന്‍റീവ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യപ്പെട്ട് 17/09/2024ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. അതിനുമുമ്പ് ആശമാരുടെ ഇന്‍സെന്‍റീവ് ഉള്‍പ്പെടെയുള്ള എന്‍എച്ച്എമ്മിന് നല്‍കാനുള്ള കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്ത് അയക്കുകയും ചെയ്തു.

കേരളത്തിലെ എം.പിമാരുടെ യോഗത്തില്‍ എന്‍.എച്ച്.എംന് ആശാ ഇന്‍സെന്‍റീവ് ഉള്‍പ്പെടെയുള്ള 2023-24 വര്‍ഷത്തിലെ കുടിശികയായ 636 കോടി രൂപ ലഭ്യമാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

6-ാം തീയതി ആശാ ഫെഡറേഷനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉപാധിരഹിത ഓണറേറിയം നല്‍കാന്‍ തീരുമാനമെടുത്തു. ശൈലി സര്‍വ്വെയിലെ ഒ.ടി.പി സംവിധാനം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ഇഹെല്‍ത്തിന് നിര്‍ദ്ദേശം നല്‍കി. ലെപ്രസി സര്‍വ്വെയുമായി ഉന്നയിച്ച പ്രശ്നത്തിന് പരിഹാരം കണ്ടു. 2025 ഫെബ്രുവരി മാസം വരെയുള്ള ഓണറേറിയവും ഇന്‍സെന്‍റീവും നല്‍കി.

ഇതുകൂടാതെ വിരമിക്കല്‍ പ്രായം 62 വയസാക്കിയിരുന്ന സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു. ശേഷിക്കുന്ന ആശമാരെക്കൂടി ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചു. ആയുഷ്മേഖലയിലൂടെ കുറച്ച് ആശമാര്‍ക്ക് കിട്ടുന്ന ഇന്‍സന്‍റീവ് മുഴുവന്‍ ആശമാര്‍ക്കും നല്‍കാന്‍കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.

ഇത്രയൊക്കെ ചെയ്തിട്ടും 21,000 രൂപ ഓണറേറിയവും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യവും നല്‍കിയാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്മാറു എന്ന നിലപാടാണ് സമരക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി അവരെ അറിയിച്ചു. അനുകൂല സാഹചര്യമുണ്ടായാല്‍ ഓണറേറിയം വര്‍ധിപ്പിക്കുക തന്നെചെയ്യുമെന്നും അറിയിച്ചു.

വീണ്ടും സമരം തുടരുന്ന സാഹചര്യത്തിലാണ്ട്രേഡ് യൂണിയന്‍ സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് തൊഴിലാളി സംഘടനകളുമായി ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയിലെ ബഹുഭൂരിപക്ഷത്തിന്‍റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഐഎഎസ് ഉദ്യേഗസ്ഥന്‍റെ നേതൃത്വത്തില്‍ ആശമാരുടെ ഓണറേറിയം ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും പഠിക്കാന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. ബഹുഭൂരിപക്ഷം ആശമാര്‍ അംഗങ്ങളായ ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി ഈ തീരുമാനത്തെ അംഗീകരിച്ചു. സമരംചെയ്യുന്ന KAHW സംഘടനയുമായി ആലോചിച്ച് പറയാം എന്ന് പറഞ്ഞാണ് പോയത്. എന്നാല്‍ അവര്‍ സമരത്തില്‍ നിന്നും പിന്മാറാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News