കേരള റബര്‍ ലിമിറ്റഡ് നിര്‍മാണം; പദ്ധതി പൂര്‍ത്തിയാവുന്നതോടെ സൃഷ്ടിക്കപ്പെടുന്നത് നിരവധി തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി

നവകേരള സദസ്സ് ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി ചൊവ്വാഴ്‌ച കോട്ടയം ജില്ലയിലേക്ക്‌ കടന്നിരിക്കുകയാണ്. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, മലയോരമേഖലയിലെ അടിസ്ഥാനസൗകര്യ വികസനം, പരിസ്ഥിതിക്കനുഗുണമായ വ്യവസായ സാധ്യതകൾ എന്നിവയൊക്കെ ഇടുക്കിയിലെ പ്രധാന ചർച്ചാ വിഷയങ്ങളായിരുന്നു. ആ മേഖലകളിൽ സർക്കാർ ഇതുവരെ നടത്തിയ  ഇടപെടലുകൾ മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.

കോട്ടയത്തെത്തുമ്പോൾ പ്രധാന വിഷയമാകുന്നത് റബറാണ്. കേരളത്തിന്റെ ഏറ്റവും പ്രധാന നാണ്യവിളയായ റബർ കൃഷി വലിയ പ്രതിസന്ധിയാണിപ്പോൾ നേരിടുന്നത്. അതിന്റെ പ്രധാന കാരണം കേന്ദ്രം ഭരിച്ച കോൺഗ്രസും ബിജെപിയും നടപ്പാക്കിയ നയങ്ങളാണ്. 2009-ൽ അന്നത്തെ മൻമോഹൻ സിങ്‌ സർക്കാർ നടപ്പാക്കിയ ആസിയാൻ കരാർ ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലകളിൽ ഒന്ന് റബർ കൃഷിയാണ്. ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചാൽ സ്വാഭാവിക റബറിന്റെ ഇറക്കുമതി നിയന്ത്രിക്കാം. അതു ചെയ്താൽത്തന്നെ  റബർ കർഷകർ രക്ഷപ്പെടും. എന്നാൽ, അതു സാധ്യമല്ല എന്നാണ് കേന്ദ്രം പറയുന്നത്.

ALSO READ: പഠനത്തിനൊപ്പം വരുമാനം; ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ സാധ്യകളെക്കുറിച്ച് മന്ത്രി പി രാജീവ്

വ്യാവസായിക അസംസ്കൃത വസ്തുവായി പരിഗണിക്കുന്നതു മാറ്റി റബറിനെ കാർഷികോൽപ്പന്നമായി കണക്കാക്കിയാൽ  മറികടക്കാവുന്നതേയുള്ളൂ ഈ പ്രശ്നം. പക്ഷേ, ടയർ വ്യവസായ ലോബിയുടെ സമ്മർദത്തിനു കീഴടങ്ങിയാണ് കേന്ദ്ര സർക്കാർ ഇതു ചെയ്യാത്തത്. സ്വാഭാവിക പരുത്തിക്ക് ആണ്ടുതോറും ന്യായവില ഉയർത്തിക്കൊടുക്കാൻ തടസ്സമില്ലാത്തവർക്ക്, റബറിന്റെ ഇറക്കുമതിമാത്രം നിയന്ത്രിക്കാൻ കഴിയുന്നില്ല. 2013-ൽ നമ്മുടെ റബർ ഉൽപ്പാദനം ഒമ്പതേ മുക്കാൽ ലക്ഷം ടൺ ആയിരുന്നു. എന്നാൽ, 2015-ൽ അത് അഞ്ചു ലക്ഷം ടണ്ണായി കുറഞ്ഞു. ഇറക്കുമതി 1.25 ലക്ഷം ടൺ ആയിരുന്നത് ഇതേ ഘട്ടത്തിൽ അഞ്ചു ലക്ഷം ടണ്ണായി ഉയർന്നു.
കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രതിഷേധവും ബദൽ മാർഗങ്ങളുമാണ് സംസ്ഥാന സർക്കാർ ഉയർത്തിയിട്ടുള്ളത്. യുഡിഎഫ് ഭരണകാലത്ത്  കിലോയ്ക്ക്‌ 150 രൂപ ആയിരുന്ന ന്യായവില എൽഡിഎഫ് ഭരണത്തിൽ 170 രൂപയായി ഉയർത്തി. 250 രൂപയായി ഉയർത്തണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു മുന്നിൽ വച്ചിട്ടുള്ളത്. ചണത്തിനും പരുത്തിക്കുമുള്ളതുപോലെ റബറിനും മിനിമം താങ്ങുവില നിശ്ചയിക്കുന്ന വ്യവസ്ഥ ബില്ലിൽ ഉണ്ടാകണമെന്നും കേരള സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

തീരുവയില്ലാതെയുള്ള സ്വാഭാവിക റബർ ഇറക്കുമതി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉണക്ക റബറിന്റെ ഇറക്കുമതി തീരുവ 70 ശതമാനത്തിലേക്ക് ഉയർത്തണമെന്നും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ റബറിനെ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ എൽഡിഎഫ് സർക്കാർ ഉയർത്തിയിട്ടുണ്ട്.
പുതുതായി കൃഷിയിറക്കുന്നതിനും ആവർത്തന കൃഷിക്കും ഹെക്ടറിന് 25,000 രൂപ നിരക്കിൽ  ധനസഹായം നൽകുന്നു. അതുകൂടാതെ തോട്ടങ്ങളിൽ  റെയിൻ ഗാർഡ് ചെയ്യുന്നതിന് ഹെക്ടറിന് 5000 രൂപയും മരുന്നു തളിക്കുന്നതിന് ഹെക്ടറിന് 7500 രൂപയും നൽകുന്നുണ്ട്.  സബ്സിഡിക്കുള്ള തുക 600 കോടിയായി ഉയർത്തി.  റീ-പ്ലാന്റിങ്‌ സബ്സിഡി 5000 രൂപയായി ഉയർത്തുന്നതിനും താങ്ങുവില പട്ടികയിൽ ഉൾപ്പെടുത്തി കിലോയ്ക്ക് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തുനൽകി.

ALSO READ: ജനസാഗരമായി പാലായിലെ നവകേരള സദസ്; ഫോട്ടോ ഗ്യാലറി

റബർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കി വരുന്ന പദ്ധതിയാണ് റബർ പ്രൊഡക്‌ഷൻ ഇൻസെന്റീവ് സ്കീം. ഈ പദ്ധതി പ്രകാരം താങ്ങുവിലയും റബർ ബോർഡ് ദിവസേന നിശ്ചയിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം സബ്സിഡിയായി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്നുണ്ട്. ഒരു ഹെക്ടറിൽ പ്രതിവർഷം 1800 കിലോഗ്രാമിനാണ് ആനുകൂല്യം നൽകുക. അഞ്ച്‌ ഹെക്ടറിൽ  താഴെ കൃഷിയുള്ള കർഷകർക്ക് പരമാവധി രണ്ട്‌ ഹെക്ടറിന് ഈ സബ്സിഡി ലഭ്യമാകും. ഈ പദ്ധതിക്കായി നടപ്പുസാമ്പത്തിക വർഷം 500 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.

ALSO READ: കേരളത്തിലെ കാവിവത്കരണ ശ്രമങ്ങളെ യുഡിഎഫ് പിന്തുണയ്ക്കുന്നു: മന്ത്രി സജി ചെറിയാൻ

ഇതിനുപുറമെ റബർ ഉൽപ്പാദന സംഘങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി സംസ്കരണശാലയുടെ പ്രവർത്തനങ്ങൾക്കായി പരമാവധി ആറ്‌ ലക്ഷം രൂപവരെ ലഭ്യമാക്കുന്നുണ്ട്. തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി വിദ്യാഭ്യാസ സഹായം, വൈദ്യസഹായം, ഭവനനിർമാണ സഹായം, വനിതകൾക്കുള്ള പ്രത്യേക ധനസഹായം, പെൻഷൻ പദ്ധതി എന്നിവ നടപ്പാക്കി വരുന്നുണ്ട്.

റബർ അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപം നൽകിയ കേരള റബർ ലിമിറ്റഡിന്റെ നിർമാണം കോട്ടയം ജില്ലയിലെ വെള്ളൂരിൽ നടന്നുവരുന്നു. 1050 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ ലാറ്റക്സ് അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ നിർമാണ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്നതിനൊപ്പം സിയാൽ മാതൃകയിൽ റബർ സംഭരണവും സ്ഥാപനം ലക്ഷ്യമിടുന്നു. പദ്ധതി പൂർത്തിയാക്കുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം റബർ കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നമുക്ക് സാധിക്കും.

(നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News