‘യുഡിഎഫ് ചെയ്തത് കെടുകാര്യസ്ഥത, കേരളത്തിന് കൊടുക്കേണ്ടി വന്നത് 5500 കോടിയിലധികം’: മുഖ്യമന്ത്രി

2016ല്‍ എല്‍എഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് മുടങ്ങി പോയ പല പദ്ധതികളും പൂര്‍ത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂരില്‍ നടക്കുന്ന നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനത്തില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയ കെടുകാര്യസ്ഥതയ്ക്ക് കോടികളാണ് കേരളം നല്‍കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചാകുന്നു എന്ന് വിലയിരുത്തിയത് കൊണ്ടാണ് 2021ല്‍ കേരളത്തിന്റെ ചരിത്രം തിരുത്തി എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചത്. 2016ല്‍ നിലനിന്ന പ്രശ്‌നങ്ങള്‍ അപ്പോഴേക്കും വലിയ തോതില്‍ പരിഹാരം കാണാന്‍ കഴിഞ്ഞു. നടക്കില്ല എന്നു കണക്കാക്കിയ പദ്ധതികള്‍ പലതും യാഥാര്‍ത്ഥ്യമാക്കി. 2016ന് മുമ്പ് ദേശീയഹൈവേ ഈ രീതിയിലാകും എന്ന് ആര്‍ക്കും പ്രതീക്ഷയില്ലായിരുന്നു. ഇതിനൊന്നും മാറ്റമുണ്ടാവില്ല എന്ന ചിന്താഗതിയായിരുന്നു. അതിന് കാരണം അധികാരത്തിലിരുന്ന അന്നത്തെ സര്‍ക്കാര്‍ ചെയ്യാന്‍ ബാധ്യതപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറായില്ല എന്നതാണ്.

ALSO READ:54ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

അതില്‍ ജനങ്ങള്‍ നിരാശയിലായി. 2016ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോയി. പക്ഷേ 5500 കോടിയിലധികം രൂപ പിഴപോലെ അടക്കേണ്ടി വന്നു. എന്‍എച്ചിന് വേണ്ട ഭൂമി എടുത്തുകൊടുക്കാന്‍ തയ്യാറാകാത്തതു കൊണ്ട് ഭൂമിയുടെ വില കൂടി. അതിനാല്‍ തങ്ങള്‍ക്ക് ഇത്രയും വിലയില്‍ ഭൂമി എടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്രവും എന്‍എച്ച് അതോറിറ്റിയും നിലപാട്‌ സ്വീകരിച്ചു. അത് കേരളം അംഗീകരിച്ചില്ല. കേന്ദ്രം കടുത്ത നിലപാട് സ്വീകരിച്ചപ്പോള്‍ കേരളം ചില വിട്ടുവീഴ്ച ചെയ്തു. 25 ശതമാനം കേരളം നല്‍കാന്‍ തയ്യാറായി. അതാണ് യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയ്ക്ക് കേരളം നല്‍കേണ്ടി വന്ന വില. നമ്മുടെ സംസ്ഥാനത്തിന് ആവശ്യമായ പണം കിഫ്ബി വഴിയാണ് കണ്ടെത്തിയത്. അതാണ് നല്ലരീതിയില്‍ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന നാഷണല്‍ ഹൈവേ.

ALSO READ: താരകുടുബത്തില്‍ കല്യാണമേളം,ആദ്യ വിവാഹം മകന്റെയോ മകളുടെയോ?പാര്‍വതി പറയുന്നു

ഗേല്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കാന്‍ എത്തപ്പെട്ട ഗേല്‍ നാടുവിട്ടുപോയി.  2016ലെ സര്‍ക്കാരാണ് ആ കാര്യത്തിലും നടപടി തുടങ്ങിയത്.  ഇപ്പോള്‍ ഗെയില്‍ പൈപ്പിലൂടെ ഗ്യാസ് എത്തുന്നു. മംഗലാപുരത്തെത്തി നമ്മുടെ വീടുകളിലെ അടുക്കളകളില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്ത് എത്തുന്നു. വ്യവസായങ്ങള്‍ക്ക് ഇന്ധനവുമാകുന്നു. മറ്റൊരു കൂട്ടര്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, എടമണ്‍ കൊച്ചി പവര്‍ ഹൈവ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ അതും തടസപ്പെട്ടു. അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ അതില്‍ നടപടി സ്വീകരിക്കാതായതോടെ അവരും ഓഫീസ് പൂട്ടി പോയി. എന്നാല്‍ എല്‍ഡിഎഫ് വന്നതോടെ ഇപ്പോള്‍ ആ ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുന്നു. നടക്കില്ലെന്ന് കരുതിയ പദ്ധതികള്‍ ജനപിന്തുണയോടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here