ലോകം ഉറ്റുനോക്കുന്ന ആരോഗ്യരംഗം സംസ്ഥാനത്ത് രൂപപ്പെട്ടു: മുഖ്യമന്ത്രി

ഏത് രീതിയിൽ കേരള വികസനം മുന്നോട്ട് കൊണ്ടുപോകാമെന്നാണോ കരുതിയത് ആ രീതിയിൽ നമ്മൾ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തകാലത്ത് കേന്ദ്രം സഹായിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പട്ടയ വിതരണ മേളയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദുരന്തങ്ങൾ വരുമ്പോൾ സംസ്ഥാനത്തെ സഹായിക്കേണ്ടവരാണ് കേന്ദ്ര സർക്കാരെന്നും
കേന്ദ്രം സഹായിച്ചില്ലെന്നുമാത്രമല്ല ലഭിച്ച സഹായങ്ങൾ തടസ്സപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. അർഹതപ്പെട്ട സഹായം നൽകിയതുമില്ല, സഹായിച്ചതിന് ഇപ്പോൾ കൂലി ചോദിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അതിനു മുൻപിൽ നാം തകർന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്ത് കൊവിഡ് മഹാമാരിക്ക് ഫലപ്രദമായ ചികിത്സ നൽകിയ ഒരിടം കേരളമായിരുന്നു.
ലോകത്തെ പല അതിസമ്പന്ന രാജ്യങ്ങളും കൊവിഡിന് മുന്നിൽ തകർന്നു വീണു. കേരളത്തിന്റെ ആരോഗ്യ രംഗത്ത് സ്വീകരിച്ച നടപടികളാണ് കൊവിഡ് കാലത്ത് ഫലം കണ്ടത്. എല്ലാ ജനങ്ങൾക്കും ചികിത്സ ലഭ്യമാകണമെന്ന് സർക്കാരിന് നിർബന്ധമായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ലോകം ഉറ്റുനോക്കുന്ന ആരോഗ്യ രംഗം സംസ്ഥാനത്ത് രൂപപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പാലക്കാട്‌ കോട്ടമൈതാനത്ത് നടന്ന ജില്ലാതല പട്ടയമേളയിൽ 17,845 പട്ടയങ്ങൾ വിതരണം ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത് പാലക്കാട്‌ ജില്ലയിലാണ്. കൂടാതെ 100-ാം സ്മാർട്ട് വില്ലേജ് ഓഫീസ് പൂർത്തീകരണ പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News