
എഐ കാലഘട്ടത്തിലും പൊതുസേവന രംഗത്തേക്ക് യുവാക്കൾ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾക്ക് നൂതന സാങ്കേതിക വിദ്യയോട് ആണ് ഇപ്പോൾ കൂടുതൽ ആഭിമുഖ്യം. സിവിൽ സർവീസ് അക്കാദമിയിൽ നിന്ന് ഇത്തവണ 47 പേരാണ് വിജയം കൈവരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ മലയാളികളെ സിവിൽ സർവീസ് രംഗത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ 2005ൽ സിവിൽ സർവീസ് അക്കാദമിക്ക് രൂപം നൽകിയത്.
സർവീസ് അക്കാദമിയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ വിപുലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീജ്ഞാനം വിതരണം ചെയ്യുക മാത്രമല്ല മാനുഷികമായ അന്തസത്ത നൽകി ജനകീയമാക്കുകയും ചെയ്യുന്നു. ഓരോ വർഷവും അക്കാദമിയിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നാൽപതിനായിരം രൂപ നൽകി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തിൽ ഇപ്പോഴും പഴയ ബ്രിട്ടീഷ് ഭരണത്തിന്റെ തുടർച്ച കാണാൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ മാസം ആണ് ഭരണ ഭാഷ മലയാളം ആക്ട് വന്നത്. അതിന് ഒരു ജനകീയ സ്വഭാവം കൂടി ഉണ്ട്. ജനങ്ങളും സർക്കാരും തമ്മിലുള്ള ഇഴയടുപ്പം വർധിക്കാൻ ഇത് ഉപകരിക്കുമെന്നും എല്ലാ തലങ്ങളിലും ജനാധിപത്യ കാഴ്ചപ്പാട് ഉയർത്തി പിടിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നിശ്ചയിക്കുന്ന നിലപാടുകൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. അത് മനസിൽ വെച്ച് പ്രവർത്തിക്കണമെന്നും ഭരണഘടനയ്ക്ക് ഒത്ത് നില്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

