
ഇടത് സർക്കാരിന്‍റെ ഭരണത്തിലൂടെ കേരളത്തിന്‍റെ സകല മേഖലകളിലും മാറ്റം പ്രകടമായതായി മുഖ്യമന്ത്രി. 2016 ന് മുൻപുള്ള കാലം നിരാശയുടെ കാലമായിരുന്നു എന്നും ആ സാഹചര്യം മാറ്റാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ ജില്ലാതല പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ ഒരു കാര്യവും നടക്കില്ല എന്നതായിരുന്നു പൊതു മനോഭാവമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് മാറ്റം എത്രത്തോളമായി എന്ന് ജനത്തിന് വിലയിരുത്താനായി. നിരാശയിൽ നിന്നും പ്രതീക്ഷകളിലേക്ക് കേരളം മാറി. നാടിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന കുപ്രചാരണം നടന്ന കാലമാണ് കഴിഞ്ഞ 9 വർഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം കടക്കെണിയിലാണെന്നും വികസനം മുടങ്ങിയെന്നും ചിലർ പ്രചരിപ്പിച്ചു. എന്നാൽ, സംസ്ഥാനത്തിന്‍റെ തനത് വരുമാനം 26% ൽ നിന്നും 73% ആയി ഉയർന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ALSO READ; ഇന്ന് നിർണായകം; ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ചോദ്യം ചെയ്യലിന് ഹാജരായി
തനത് നികുതി വരുമാനത്തിലും വലിയ വർദ്ധനവ് ഉണ്ടായി. 47000 കോടി 81000 കോടിയായി വളർന്നു. ആകെ വരുമാനം 55000 കോടിയായിരുന്നത് 104000 കോടിയായി. സംസ്ഥാനത്തിന്‍റെ വരുമാനം വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ, കേന്ദ്ര നിലപാടുകൾ മൂലം ചെലവിന്‍റെ 70% സംസ്ഥാനം വഹിക്കേണ്ടി വരുകയാണ്. പുതിയ സാമ്പത്തിക വർഷത്തിൽ അത് 75% ആയി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉത്പാദനം 5,60,000 കോടിയായിരുന്നത് 13 ലക്ഷത്തി 11000 കോടിയായി വർദ്ധിച്ചു. നമ്മൾ പിന്നോട്ടല്ല, മുന്നോട്ട് പോവുകയാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയുടെ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നതായും ഭൂപ്രശ്നങ്ങൾ പരിഹരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്താനായി. നിയമ ഭേദഗതി വന്നെങ്കിലും ചട്ടങ്ങൾ ഭേദഗതി ചെയ്യാനുണ്ട്. കടമുറി അടക്കമുള്ള ചെറിയ കെട്ടിടങ്ങളുടെ നിർമ്മാണം ക്രമീകരിച്ചു നൽകും. അപേക്ഷയിൽ തീരുമാനം എടുക്കാൻ വൈകിയാൽ അനുമതി ലഭിച്ചതായി കണക്കാക്കാം. നിരവധി പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നും നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നും ഏകജാലകം സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; ‘എൽസ്റ്റോൺ എസ്റ്റേറ്റ് മോഡൽ ഹൗസ് നിർമാണം ഒരു മാസം കൊണ്ട് പൂർത്തീകരിക്കും’: മന്ത്രി പി രാജീവ്
രണ്ട് ചട്ടങ്ങളാണ് ഉടൻ കൊണ്ടുവരുക. വകമാറ്റി ഉപയോഗിച്ച ഭൂമി ക്രമീകരിക്കുന്നതിനുള്ള ചട്ടവും, ഭൂമി പുതുതായി ഉപയോഗിക്കുന്നതിന് ആവശ്യമായ ചട്ടവും വൈകാതെ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിശ്ചിത അളവിലുള്ള നിർമാണ പ്രവർത്തനങ്ങളെ ക്രമീകരിക്കൂ എന്ന തെറ്റായ പ്രചരണം നടക്കുന്നുണ്ട്. ഇത് ശരിയല്ല. ക്രമീകരണങ്ങൾ എല്ലാവർക്കും ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള കോടതി ഉത്തരവുകൾക്ക് അനുസൃതമായിരിക്കും നടപടികളെന്നും മെയ് മാസത്തിൽ തന്നെ ചട്ടഭേദഗതിയിൽ അന്തിമ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here