‘രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളം; അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയില്‍ അതിവേഗ കുതിപ്പുണ്ടാകും’: മുഖ്യമന്ത്രി

അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ‘അവകാശം അതിവേഗം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നമുക്ക് ചുറ്റും നിരവധി പേര്‍ പരമദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നും അവരുടെ ജീവിതം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘അവകാശം അതിവേഗം’ പദ്ധതിക്ക് വലിയ കുതിപ്പുണ്ടാകും. ഇത്തരത്തിലുള്ള പദ്ധതികള്‍ നാടിന്റെ മുന്നേറ്റത്തിനാണ് സഹായിക്കുയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറവുള്ള സംസ്ഥാനം കേരളമാണ്. എന്നാല്‍ സംസ്ഥാനത്ത് നിരവധി പേര്‍ പരമദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. നിരവധി ആളുകള്‍ക്ക് അവരുടെ കാര്യങ്ങള്‍ വിവേചന ബുദ്ധിയോടെ നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ചില ആളുകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് കൈത്താങ്ങാകുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി പരമദാരിദ്ര്യം അനുഭവിക്കുന്ന എത്രപേര്‍ ഉണ്ടെന്ന് കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. അങ്ങനെ സംസ്ഥാനത്ത് ആകെ 64006 കുടുംബം പരമദാരിദ്ര്യം അനുഭവിക്കുന്നവരാണെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 3.5 ലക്ഷം ആളുകള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതി വഴി വീട് നിര്‍മിച്ച് നല്‍കി. അതിദരിദ്രരായ 11,340 കുടുംങ്ങള്‍ക്ക് പുതിയതായി വീട് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്‍ വഴി വീട് നിര്‍മിച്ച് നല്‍കുന്നത് വേഗത്തിലാക്കിയിട്ടുണ്ട്. ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് നിത്യവരുമാനം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സേവനങ്ങള്‍, സാമ്പത്തിക സ്വയം പര്യാപ്തത എന്നിവ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel