
വയനാട് ദുരന്തബാധിതർ മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി കെ. രാജനെയും നേരിട്ട് കണ്ട് നന്ദി അറിയിച്ചത് ആസൂത്രിതമായി പി ആർ സ്റ്റണ്ടാണെന്ന് ആരോപിച്ച മാധ്യമങ്ങള്‍ക്കെതിരെ ദുരന്തബാധിതർ. തങ്ങൾ സ്വമേധയയാണ് മുഖ്യമന്ത്രിയെയും മന്ത്രിയെയും കാണാൻ പോയതെന്ന് ദുരന്തത്തെ അതിജീവിച്ച സൈന, അനീഷ് എന്നിവർ പറഞ്ഞു. ആരും തങ്ങളെ നിർബന്ധിച്ചതല്ലെന്നും, ദുരന്തസമയത്ത് തങ്ങളെ ചേർത്തുപിടിച്ച സർക്കാരിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനാണ് പോയതെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷം ഒരിക്കൽ കൂടി തങ്ങളുടെ മക്കളെ കാണാൻ വരണമെന്ന് സൈന മന്ത്രി കെ. രാജനോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളെ ചേർത്തുപിടിക്കുന്നവരെയല്ലേ നമുക്ക് സ്നേഹിക്കാൻ കഴിയൂവെന്ന് അവർ പറയുന്നു.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോൾ അദ്ദേഹം തന്നെ കൈപിടിച്ച് ചേർത്തുനിർത്തി ആശ്വസിപ്പിച്ചുവെന്നും, അത് തനിക്ക് വലിയ സന്തോഷം നൽകിയെന്നും സൈന പറയുന്നു. ടിവിയിൽ കാണുന്ന ഒരാളായല്ല, മറിച്ച് തങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനായിട്ടാണ് മുഖ്യമന്ത്രിയെ അനുഭവപ്പെട്ടതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
മുഖ്യമന്ത്രിയും ദുരന്തബാധിതരും തമ്മിലുള്ള കൂടിക്കാഴ്ച ഒരു ആസൂത്രിത പിആർ സ്റ്റണ്ടാണെന്നും ഇതിന് പിന്നിൽ വലിയ രാഷ്ട്രീയമുണ്ടെന്നും ചില മാധ്യമങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരന്തബാധിതർ പ്രതികരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

