നവകേരള സദസിന് ലഭിക്കുന്ന ജനപിന്തുണ ചിലരെ അസ്വസ്ഥരാക്കുന്നു; നാടും ജനങ്ങളും ഒറ്റ മനസ്സായി ഈ മുന്നേറ്റമെറ്റെടുത്തു കഴിഞ്ഞു: മുഖ്യമന്ത്രി

നവകേരള സദസ് സമാനതകളില്ലാത്ത ബഹുജന മുന്നേറ്റമായി മാറുന്നതിന്റെ കൂടുതല്‍ വ്യക്തമായ സാക്ഷ്യമായിരുന്നു നാലാം ദിവസത്തിലെ പര്യടനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴീക്കോട് മണ്ഡലത്തിലെ ചിറക്കലില്‍നിന്നാരംഭിച്ച് തലശ്ശേരിയില്‍ സമാപിക്കുമ്പോള്‍ സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമുള്ള ജനസഞ്ചയത്തെയാണ് കാണാനായത്. ഇത്രയും ആവേശത്തോടെയുള്ള ജനപ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ ഇന്ന് സദസ് നടന്ന ഒരു മൈതാനവും പര്യാപ്തമായിരുന്നില്ല. വിശാലമായ പന്തലുകള്‍ക്ക് അടുത്തേക്ക് പോലും എത്താന്‍ കഴിയാതെ ജനങ്ങള്‍ പരിസരങ്ങളിലാകെ നിറഞ്ഞു നില്‍ക്കുകയായിരുന്നു.

നാടും ജനങ്ങളും ഒറ്റ മനസ്സായി ഈ മുന്നേറ്റം ഏറ്റെടുത്തു കഴിഞ്ഞു. ആരുടെയും പ്രേരണ ഇല്ലാതെ പാതയോരങ്ങളില്‍ തടിച്ചു കൂടുന്ന ജനാവലിയുടെ മുഖങ്ങളില്‍ തെളിയുന്ന ആവേശവും സ്‌നേഹവായ്പ്പും പ്രത്യേകം എടുത്തു പറയേണ്ടതാണ്. സ്ത്രീകളുടെ പങ്കാളിത്തം ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ ഉദ്ഘാടന പരിപാടി അസാധാരണമായ വനിതാ പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടിങ്ങോട്ട് എല്ലായിടത്തും സ്ത്രീകളും കുട്ടികളും അത്യുത്സാഹത്തോടെ നവകേരള സദസ്സിനെ അഭിവാദ്യം ചെയ്ത് ഒഴുകിയെത്തുന്ന ദൃശ്യങ്ങളാണ് കണ്ടത്.

Also Read : നവകേരള സദസ് ജനങ്ങള്‍ക്കാവശ്യം; ജനലക്ഷങ്ങള്‍ പിന്തുണയ്ക്കുന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

ഈ ജനപിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നതിന്റെ പ്രശ്‌നങ്ങളെക്കുറിച്ചാണ് ഇന്ന് കണ്ണൂരിലെ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചത്. അസ്വസ്ഥത പല വഴിക്കാണ് പ്രകടമാകുന്നത്. ഒരു ഭാഗത്ത് വ്യാജ പ്രചാരണങ്ങള്‍. വ്യാജ വാര്‍ത്തകള്‍ തുടരെ തുടരെ വരുന്നു. ഏറ്റവും ഒടുവില്‍ അപകടകരമായ ചില കളികളാണ്. നവകേരള സദസ്സുകളിലേക്കുള്ള യാത്രയ്ക്ക് കുറുകെ ചാടാന്‍ ചിലര്‍ കഴിഞ്ഞ ദിവസം ശ്രമിച്ചത് അത്തരം ഒരു കളിയുടെ ഭാഗമാണ്. സംഘര്‍ഷം സൃഷ്ടിക്കുകയും നിലവിലുള്ള അന്തരീക്ഷം മാറ്റി മറിച്ചു സമാധാന ഭംഗമുണ്ടാക്കുകയും അതിലൂടെ നവകേരള മുന്നേറ്റത്തിന് തടയിടുകയും ചെയ്യാമെന്ന് കരുതുന്ന വികലമനസ്സുകളാണ് ഇതിനു പിന്നില്‍. ഈ മഹാ ജനമുന്നേറ്റത്തിനെതിരായ ഇത്തരം നടപടികള്‍ നാടിനും ജനങ്ങള്‍ക്കും എതിരാണ് എന്ന് മനസ്സിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല എന്നതിലാണ് നാം അത്ഭുതപ്പെടേണ്ടത്.

എന്ത് കൊണ്ടാണ് ഇത്ര വലിയ അസ്വസ്ഥത ചിലര്‍ പ്രകടിപ്പിക്കുന്നത് എന്നതിനുള്ള വ്യക്തമായ ഉത്തരമായിരുന്നു രാവിലെ ചേര്‍ന്ന പ്രഭാതയോഗം. ആദിവാസി ഗോത്ര മൂപ്പന്‍, സമുന്നതരായ സാഹിത്യകാരന്‍മാര്‍, മതപുരോഹിതര്‍, മതപണ്ഡിതര്‍, ബിസിനസുകാര്‍, കായിക താരങ്ങള്‍, കലാകാരന്‍മാര്‍, യുവാക്കള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദമാണ് അവിടെ നായനാര്‍ അക്കാദമിയില്‍ ഒരുക്കിയ വേദിയില്‍ ഒത്തുകൂടിയത്. പ്രിയ കഥാകൃത്ത് ടി പത്മനാഭന്‍, നവകേരള സദസ്സിന് ആശംസ നേര്‍ന്നതിനൊപ്പം അദ്ദേഹം ജീവിക്കുന്ന പ്രദേശത്തെ കുടിവെള്ള പ്രശ്‌നം ഉള്‍പ്പെടെ ഉന്നയിക്കുകയും ചെയ്തു. ആ പ്രശ്‌നം പരിഹരിക്കാമെന്ന് ബന്ധപ്പെട്ട മന്ത്രി അവിടെ വെച്ച് തന്നെ ഉറപ്പുനല്‍കി.

ദേശീയപാത, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി എന്നിവ നടപ്പാക്കിയതിലെ നിശ്ചയദാര്‍ഢ്യത്തെ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അഭിനന്ദിച്ചു. റബറിന്റെ തറവില 250 രൂപയായി ഉയര്‍ത്തണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടും അത് തന്നെയാണ്. കേന്ദ്ര ത്തിന്റെ പിന്തുണ കൂടി കിട്ടിയാലേ പ്രശ്‌നം പരിഹരിക്കാനാകൂ. അതിനായി ഒന്നിച്ചു നില്‍ക്കണമെന്ന കാഴ്ചപ്പാട് പൊതുവില്‍ എല്ലാവരും പങ്കുവെച്ചു. നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് തീരുമാനം തെറ്റാണെന്നും നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞപ്പോള്‍ പങ്കെടുത്തവരൊന്നാകെ കയ്യടിച്ചാണ് സ്വാഗതം ചെയ്തത്.

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍, ജനങ്ങളുടെ വീട്ടുമുറ്റത്തുവന്ന് നില്‍ക്കുന്നത് ലോകചരിത്രത്തില്‍ എവിടെയും സംഭവിച്ചിട്ടുണ്ടാവില്ലെന്നാണ് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍ പറഞ്ഞത്. ജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള അവസരം കൊടുക്കാതെ അത് മുന്‍കൂട്ടി അറിയാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കഴിയണമെന്ന ആശയവും അദ്ദേഹം പങ്കുവെച്ചു. മിച്ചഭൂമിയില്‍ താമസിക്കുന്ന വ്യക്തികളുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഉണ്ടെന്നതില്‍ സന്തോഷം തോന്നുന്നുവെന്നാണ് കണ്ണൂര്‍ രൂപത ബിഷപ്പ് അലക്സ് വടക്കുംതല പറഞ്ഞത്.

Also Read : നവകേരള സദസ്; സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയാണ് വ്യക്തമാക്കുന്നത്: മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെ അടിസ്ഥാനമായ ഗ്രാമങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതില്‍ ഈ യാത്ര ഉപകരിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി ആര്‍ പി ഹുസൈന്‍ മാസ്റ്ററും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രതിനിധി ഷെരീഫ് ബാഖവി വേശാലയും അഭിപ്രായപ്പെട്ടു. വന്യമൃഗ ആക്രമണം, കടബാധ്യത മൂലമുള്ള ജപ്തി എന്നിവയടക്കം ഒട്ടനവധി വിഷയങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. ഇങ്ങനെ ജനകീയ പ്രശ്‌നങ്ങള്‍ സഗൗരവം ചര്‍ച്ച ചെയ്യുന്ന വിപുലമായ ജനാധിപത്യ വേദി രൂപപ്പെടുന്നത്, ഭരണ നിര്‍വ്വഹണത്തിന്റെ ഗതിവേഗവും സൂക്ഷ്മതയും വര്‍ധിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. അത് സഹിക്കാത്തവരുടെ അസഹിഷ്ണുതയാണ് നവകേരള സദസ്സിനെതിരായ ആക്രമണോത്സുക പ്രകടനമായി പുറത്തു വരുന്നത്. അത്തരം അസ്വസ്ഥതകളൊന്നും ഈ ജനമുന്നേറ്റത്തിന്റെ മാറ്റ് കുറയ്ക്കില്ല എന്ന് മാത്രം ഇവിടെ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News