
മേഖല അവലോകന യോഗങ്ങൾ സംഘടിപ്പിക്കുക വഴി ദീർഘകാലമായി പരിഹാരം കാണാതെ കിടക്കുന്ന വിഷയങ്ങൾ ഉന്നയിക്കാനും അതിന് ശാശ്വത പരിഹാരം കാണാനുമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മേഖലാ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫയലുകളുടെ പിന്നാലെ നടക്കുന്ന സ്ഥിതി ഒഴിവാക്കി ബന്ധപ്പെട്ട ഫയലുകളിൽ തീരുമാനമെടുക്കുകയാണ് ലക്ഷ്യമെന്നും ഇതിനുള്ള ശ്രമം വിവിധ വകുപ്പുകളും നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഒഴുകിയെത്തിയത് പതിനായിരങ്ങൾ; തൃശ്ശൂരിലെ എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനയോഗത്തിലാണ് ആമുഖമായി മുഖ്യമന്ത്രി യോഗത്തിന്റെ പ്രസക്തിയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചത്. ജനങ്ങൾ ദയ അർഹിക്കുന്നവരാണ് എന്ന തരത്തിൽ കാര്യങ്ങളെ കാണാൻ പാടില്ല. ഭരിക്കാൻ ഇരിക്കുന്നവരും ഭരിക്കുന്നവരും എന്ന ധാരണയും ഉണ്ടാവാൻ പാടില്ല. മാറ്റത്തിന്റെ വേഗത പൂർണ്ണതയിൽ എത്തിയാലേ ഭരണത്തിൻറെ ശരിയായ സ്വാദ് ജനങ്ങൾ അനുഭവിക്കുകയുള്ളൂ.
ഉദ്യോഗസ്ഥ വിഭാഗത്തിൽ അനുകൂലമാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും മാറേണ്ട ആളുകൾ ഉണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ചുവപ്പുനാടയുടെ കാര്യത്തിൽ നല്ല രീതിയിലുള്ള ഇടപെടൽ നടത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉടനടി പരിഹാരം കാണാൻ സാധിക്കുന്ന വിഷയങ്ങൾക്ക് യോഗത്തിൽ തന്നെ പരിഹാരം കാണുമെന്നും മറ്റുള്ളവ സെക്രട്ടറിതലത്തിൽ വേഗത്തിൽ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. സർക്കാരിന്റെ മിഷനുകളുടെ അവലോകനവും യോഗത്തിൽ നടന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ഭരണ നേട്ടങ്ങളുടെ പ്രവർത്തനവും വികസന പ്രവർത്തനങ്ങളുടെ വിലയിരുത്തലും യോഗം നടത്തി. മുഖ്യമന്ത്രിക്ക് പുറമേ ചീഫ് സെക്രട്ടറി മന്ത്രിമാർ, ജില്ലാ കളക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here