
ഇടതുപക്ഷ സർക്കാരുകൾ നാടിന്‍റെ പുരോഗതിക്കുതകുന്ന കാര്യങ്ങളാണ് ചെയ്തു വന്നിട്ടുള്ളതെന്നും സിപിഐഎം കേരളത്തിലെ ഏറ്റവും കരുത്തുള്ള രാഷ്ട്രീയ പാർട്ടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം ആസ്ഥാന മന്ദിരമായ എകെജി സെന്‍റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എകെജി സെന്‍റർ ഉദ്ഘാടനത്തിന്‍റെ തീയതി നേരത്തെ തീരുമാനിച്ചതാണ്. പല പ്രത്യേകതകളും ഈ ദിനത്തിനുണ്ട്. എന്നാൽ അതൊന്നും നോക്കിയല്ല തീയതി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചാംഗം നോക്കിയാണ് തീയതി തീരുമാനിച്ചത് എന്ന് ചിലർ കണ്ടുപിടിച്ചെന്നും ആ ഗവേഷണ ബുദ്ധിക്ക് നമസ്കാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി പരിപാടികൾക്കിടയിൽ സൗകര്യമുള്ള ഒരു ദിവസം നിശ്ചയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇത്തരത്തിലുള്ള ആക്രമണങ്ങളും പ്രചരണങ്ങളുമൊന്നും ഏശുന്ന പാർട്ടിയല്ലല്ലോ ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി പലവിധ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. സിപിഐഎമ്മിനെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ പാർട്ടിക്ക് അത് പുതുമ ഉള്ളതല്ല. ഇടതു പക്ഷ ഗവൺമെന്‍റുകൾ നാടിന്‍റെ പുരോഗതിക്കുതകുന്ന കാര്യങ്ങളാണ് ചെയ്തത്. അതിനെ തകർക്കുന്ന നിലപാടാണ് പിന്നീട് വന്ന വലത് ഗവൺമെന്‍റുകൾ സ്വീകരിച്ചത്. ഇതിനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ ആയതുകൊണ്ടാണ് വലതുപക്ഷം ആഗ്രഹിക്കുന്ന രീതിയിൽ കേരളം തകരാത്തതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; പഹൽഗാം ഭീകരാക്രമണം; കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എസ് എഫ് ഐ
2016 വരെ ഇതായിരുന്നു സംസ്ഥാനത്ത് നടന്നു കൊണ്ടിരുന്നത്. ഏത് ഹീനമായ പ്രചാരണവും നടത്തുന്ന നിലയിലേയ്ക്ക് വലതുപക്ഷം അധഃപതിച്ചു. ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞുവെന്ന വിശ്വാസത്തിലായിരുന്നു അവർ. 2016 ൽ 600 രൂപയാണ് ക്ഷേമ പെൻഷൻ കിട്ടിയിരുന്നത്. 18 മാസത്തെ കുടിശ്ശികയുണ്ടായിരുന്നു. മന്ത്രിസഭ യോഗം ആദ്യം ചേർന്ന് അത് കൊടുത്തു തീർക്കാനുള്ള തീരുമാനമാണ് എടുത്തത്. പിന്നീട് ആണ് തുക വർധിപ്പിക്കാൻ തുടങ്ങിയത്. 1600 ൽ എത്തി നിൽക്കുന്നു ഇന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്കറിയാം എന്താണ് കാര്യമെന്നും അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള പുതിയ ഓഫീസിനു മുന്നിൽ ആദ്യ പതാക ഉയർത്തി. നിലവിൽ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ കെ ജി സ്‌മാരക പഠനഗവേഷണ കേന്ദ്രത്തിനു സമീപം ഡോ. എൻ എസ് വാര്യർ റോഡിലാണ് പുതിയ മന്ദിരം. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ്, കെ എൻ ബാലഗോപാൽ അടക്കമുള്ളവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here