കേരളത്തിന്റെ സ്വന്തം കെ സ്റ്റോർ യാഥാർത്ഥ്യമാകുന്നു, പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 14ന്

നിലവിലുള്ള റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുക എന്നതാണ് കെ സ്റ്റോർ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ 108 റേഷൻ കടകളെയാണ് കെ സ്റ്റോറുകളാക്കി മാറ്റുന്നത്. മെയ് 14-ന് തൃശൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

വ്യാപാരികൾക്ക് അധിക വരുമാനവും കെ സ്റ്റോർ പദ്ധതി വഴി ലഭ്യമാകും. ഘട്ടം ഘട്ടമായി കൂടുതൽ സേവനങ്ങൾ ഉൾക്കൊള്ളിക്കുകയും, കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട യൂണിറ്റുകളുടെയും, പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങൾ കെ സ്റ്റോറിൽ ലഭ്യമാക്കുകയും ചെയ്യും. കാർഡ്‌ ഉടമകൾക്ക്‌ കൃത്യമായ അളവിലും തൂക്കത്തിലും റേഷൻ വിഭവങ്ങൾ ലഭ്യമാകുന്നുവെന്ന്‌ ഉറപ്പിക്കാൻ ഇ പോസ്‌ മെഷീനും ത്രാസും തമ്മിൽ ബന്ധിപ്പിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ നിർവഹിക്കും.
റേഷൻ കടകളുടെ മുഖച്ഛായ മാറ്റി സാധാരണക്കാർക്ക് ആശ്രയിക്കാൻ കഴിയുന്ന വിധത്തിൽ സേവനങ്ങൾ കൂടുതൽ മിതമായ നിരക്കിൽ ലഭ്യമാക്കാൻ കെ സ്റ്റോർ പദ്ധതി വഴി സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here