
കോവിഡ് കാരണം അമേരിക്കയിലേക്കുള്ള വിനോദ യാത്ര റദ്ദാക്കിയ സാഹചര്യത്തിൽ ഈടാക്കിയ തുക മടക്കി നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. തിരുവനന്തപുരം സ്വദേശിയും റിട്ടയേർഡ് കേണലുമായ രാജു ടി.സി, എറണാകുളത്തെ ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരനും ഭാര്യയും 16 ദിവസത്തെ അമേരിക്കൻ ടൂറിന് വേണ്ടിയാണ് ടൂർ ഓപ്പറേറ്റർക്ക് പണം നൽകിയത്. കോവിഡ് മൂലം വിനോദയാത്ര റദ്ദായി. 2020 മെയ് മാസം യാത്ര റദ്ദാക്കിയത്. പകരം, അഞ്ച് വർഷത്തിനുള്ളിൽ ഉപയോഗിക്കാവുന്ന 1,49,000/- രൂപയുടെ ടൂർ വൗച്ചർ ആണ് എതിർകക്ഷി വാഗ്ദാനം നൽകിയത്. എന്നാൽ തങ്ങൾക്ക് നൽകിയ പണം തിരിച്ചു നൽകണമെന്നാണ് പരാതിക്കാരുടെ ആവശ്യം. തിരികെ ലഭിക്കേണ്ട തുക ഏകപക്ഷീയമായി എതിർകക്ഷി നിഷേധിച്ചു. ഇത് ഉപഭോക്തൃ അവകാശത്തിന്റെ ലംഘനമാണെന്നും തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാർ കമ്മിഷനെ സമീപിച്ചത്.
ALSO READ: ഇനി കൊതുകിന്റെ മൂളിപ്പാട്ട് കേൾക്കാതെ ഉറങ്ങാം; അതിന് രണ്ടല്ലി വെളുത്തുള്ളി തന്നെ ധാരാളം
തങ്ങളുടെ നിയന്ത്രണത്തിൽ അതീതമായ കാരണങ്ങളാൽ ആണ് വിനോദയാത്ര റദ്ദാക്കിയത് എന്നും ആയതിനാൽ തുക തിരിച്ചു നൽകാൻ നിർവാഹമില്ല എന്ന നിലപാടാണ് ടൂർ ഓപ്പറേറ്റർ സ്വീകരിച്ചത്. റദ്ദാക്കിയ ടൂറിന്റെ പണം തിരിച്ചു നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. 1,65,510/- രൂപ,10,000/- രൂപ നഷ്ടപരിഹാരവും 5,000/- രൂപ കോടതി ചെലവും 45 ദിവസത്തിനകം ടൂർ ഓപ്പറേറ്റർ പരാതിക്കാർക്ക് നൽകണമെന്ന് ഉത്തരവ് നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

